ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് നിരോധിക്കുന്നതിന് മുന്നോടിയായി കേന്ദ്ര സർക്കാർ മുസ്ലീം സംഘടനകളുമായി ചർച്ചകൾ നടത്തിയിരുന്നതായി റിപ്പോർട്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ പ്രമുഖ മുസ്ലീം സംഘടനാ നേതാക്കളെ അവരുടെ അഭിപ്രായങ്ങൾ മനസ്സിലാക്കാൻ സെപ്റ്റംബർ 17-ന് കണ്ടിരുന്നു.തുടർന്നാണ് സെപ്റ്റംബർ 22-ന് എൻഐഎ, ഇഡി, പോലീസ് തുടങ്ങിയവർ രാജ്യമൊട്ടാകെ റെയ്ഡ് നടത്തിയത്.
ദയോബന്ദി, ബറേൽവി, സൂഫി വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന രാജ്യത്തെ മുസ്ലീം സംഘടനകളുടെ അഭിപ്രായങ്ങളാണ് എൻഎസ്എയും ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥരും ചോദിച്ചറിഞ്ഞത്. ഇന്ത്യയിലെ മതപരവും വർഗീയവുമായ പോരായ്മകൾ മുതലെടുക്കുന്ന പാൻ-ഇസ്ലാമിസ്റ്റ് സംഘടനകളുടെ വഹാബി-സലഫി അജണ്ടയാണ് പിഎഫ്‌ഐ പിന്തുടർന്നിരുന്നതെന്ന് ചർച്ചകളിൽ നിന്നും കേന്ദ്ര സർക്കാരിന് വ്യക്തമായി. വിവിധ സംഘടനകളുടെ അഭിപ്രായങ്ങൾ സ്വീകരിച്ചതിന് ശേഷമാണ് പിഎഫ്‌ഐയെ നിരോധിച്ചത്.
കേന്ദ്രത്തിന്റെ നിരോധന ഉത്തരവിനെ സൂഫി, ബറേൽവി പുരോഹിതന്മാർ സ്വാഗതം ചെയ്തു. രാജ്യം സുരക്ഷിതമാണെങ്കിൽ നമ്മളും സുരക്ഷിതരാണ്. രാജ്യത്തെ തകർക്കുന്നതിനെ കുറിച്ചോ ഐക്യവും പരമാധികാരവും തകർക്കുന്നതിനെ കുറിച്ചോ സംസാരിക്കുകയോ പ്രവർത്തിക്കുകയോ ചെയ്യുന്ന ഒരാളെയും രാജ്യത്ത് ജീവിക്കാൻ അനുവദിക്കരുതെന്നും അജ്മീർ ദർഗയുടെ ആത്മീയ തലവൻ സൈനുൾ ആബേദിൻ അലി ഖാൻ അഭിപ്രായപ്പെട്ടിരുന്നു. തീവ്രവാദം തടയുന്നതിനുള്ള ഉചിത നടപടിയെന്നാണ് ഓൾ ഇന്ത്യ മുസ്ലീം ജമാഅത്ത് പ്രസിഡന്റ് മൗലാന ഷഹാഹുദ്ദീൻ റാസ് വി ബറോൽവി പറഞ്ഞത്.
Comments