സിയോൾ: യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ ദക്ഷിണ കൊറിയൻ സന്ദർശനത്തിന് മണിക്കൂറുകൾക്ക് മുൻപ് ബാലിസ്റ്റിക് മിസൈൽ പരീക്ഷണവുമായി ഉത്തരകൊറിയ. ദക്ഷിണ കൊറിയയുടെ സംയുക്ത സൈനിക മേധാവിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
രാജ്യത്തിന്റെ കിഴക്കൻ സമുദ്രമേഖലയിലായിരുന്നു പരീക്ഷണമെന്ന് ദക്ഷിണ കൊറിയ വെളിപ്പെടുത്തി. എന്നാൽ ഇതിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ഒരാഴ്ചയ്ക്കിടെ ഉത്തരകൊറിയ നടത്തുന്ന രണ്ടാമത്തെ മിസൈൽ പരീക്ഷണമാണിത്.
വ്യാഴാഴ്ചയാണ് കമലാ ഹാരിസ് ദക്ഷിണ കൊറിയ സന്ദർശിക്കാനിരിക്കുന്നത്. ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൺ സൂക് ഇയോളുമായി കമല ചർച്ച നടത്തുന്നുണ്ട്. ഉത്തരകൊറിയൻ അതിർത്തി പ്രദേശങ്ങളിലും അവർ സന്ദർശനം നടത്തി സ്ഥിതി വിലയിരുത്തും. അതിർത്തിയിലെ സന്ദർശനം ഉത്തരകൊറിയയെ പ്രകോപിപ്പിക്കുമെന്ന കാര്യത്തിൽ തർക്കമില്ലെന്ന് അന്താരാഷ്ട്ര നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.
എന്നാൽ ദക്ഷിണ കൊറിയ – യുഎസ് ബന്ധത്തിന്റെ കരുത്ത് പരിശോധിക്കുകയാണ് കമല ഹാരിസിന്റെ സന്ദർശനോദ്ദേശ്യം എന്നാണ് യുഎസ് വിശദീകരണം. ഉത്തരകൊറിയയുടെ ഭീഷണി നേരിടുന്നതിൽ ദക്ഷിണ കൊറിയയ്ക്കൊപ്പം നിലകൊളളുകയെന്ന പ്രതിബദ്ധതയുടെ ഭാഗമാണ് ഈ സന്ദർശനമെന്നും യുഎസ് പറയുന്നു.
ദക്ഷിണ കൊറിയയുടെ കിഴക്കൻ തീരത്ത് യുഎസിന്റെയും ദക്ഷിണ കൊറിയയുടെയും നാവികസേനാ കപ്പലുകൾ സംയുക്ത സൈനിക അഭ്യാസങ്ങളും നടത്തുന്നുണ്ട്. നാല് ദിവസത്തെ അഭ്യാസ പരിപാടി തിങ്കളാഴ്ചയാണ് ആരംഭിച്ചത്. ആണവോർജ്ജ വിമാന വാഹിനിയായ യുഎസ്എസ് റൊണാൾഡ് റീഗൻ ഉൾപ്പെടെ അഭ്യാസ പരിപാടിയിൽ യുഎസ് അണിനിരത്തിയിട്ടുമുണ്ട്.
Comments