മുംബൈ: മുംബൈ, ഡൽഹി, അഹമ്മദാബാദ് എന്നി പ്രധാനപ്പെട്ട മൂന്ന് റെയിൽവേ സ്റ്റേഷനുകൾ നവീകരിക്കാൻ തീരുമാനിച്ച് കേന്ദ്ര സർക്കാർ. ഇതിനായി 10,000 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. രണ്ടു വർഷം കൊണ്ട് പണി പൂർത്തിയാക്കാനാണ് മന്ത്രി സഭ തീരുമാനം. നവീകരിക്കാൻ പോകുന്ന മുംബൈ സി എസ് എം ടിയുടെ ഡിജിറ്റൽ ചിത്രം മഹാരാഷ്ട്ര സർക്കാർ പുറത്തു വിട്ടു.
മുംബൈ സി എസ് എം ടി നവീകരണവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപനം വന്നതോടെ മഹാരാഷ്ട്ര സർക്കാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ചു. നവീകരണ പ്രവർത്തനങ്ങൾ റെയിൽവേ സ്റ്റേഷനിലെ പൈതൃക സ്തൂപങ്ങളെ ഒരുതരത്തിലും ബാധിക്കുകയില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. കൂടാതെ യാത്രക്കാർക്ക് നടപ്പാത പ്ലാറ്റ്ഫോമുകൾ സ്ഥാപിക്കും, ഇതിനു മുകളിലായി 70 മീറ്റർ വീതിയിൽ രണ്ട് പ്ലാസകൾ നിർമ്മിക്കും.
റെയിൽവേ സ്റ്റേഷൻ താഴികക്കുടത്തിന്റെ ആകൃതിയിലാകും നിർമ്മിക്കുക. യാത്രക്കാർക്കായി വിശാലവും ആകർഷണം തുളുമ്പുന്ന സൗകര്യമാവും ഒരുക്കുക. ഇവിടെ 15 ഏക്കറിൽ റൂഫ് പ്ലാസയും ചേർന്ന് എലിവേറ്റഡ് റോഡും നിർമ്മിക്കും. അഹമ്മദാബാദിലെ സ്റ്റേഷൻ ഗുജറാത്തിലെ മൊധേര സൂര്യക്ഷേത്രത്തിന്റെ ആകൃതിയിലാണ് നിർമ്മിക്കുക.
ആധുനിക സാങ്കേതിക സൗകര്യത്തോടെ പൂർത്തിയാക്കുന്ന റെയിൽവേ സ്റ്റേഷന്റെ നിർമ്മാണം പ്രവർത്തനം 2,3 വർഷത്തിനുള്ളിൽ തീർക്കാൻ കഴിയുമെന്ന് കേന്ദ്രമന്ത്രി പിയുഷ് ഗോയൽ പറഞ്ഞു. നവീകരിക്കുന്ന സ്റ്റേഷനിൽ യാത്രക്കാർക്ക് ആവശ്യമായ എല്ലാം സൗകര്യങ്ങളും ഒരുക്കും. കൂടാതെ ലോജിസ്റ്റിക് സംവിധാനവും ഉൾപ്പെടുത്തും. യാത്രക്കാരുടെ സൗകര്യത്തിന് വേണ്ടി വിവിധ ബ്രാൻഡുകളിലുള്ള കമ്പനികളുടെ തുണികൾ, ഭക്ഷണ ശാലകൾ, പാനിയങ്ങളുടെ ഔട്ട് ലെറ്റുകൾ തുടങ്ങിയ ആരംഭിക്കും.
Comments