ന്യൂഡൽഹി: രാജ്യത്ത് പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തിന് പ്രേരിപ്പിച്ചത് ജൂലൈ 12-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാട്ന സന്ദർശനത്തിനിടയിൽ ആക്രമണം നടത്താൻ പിഎഫ്ഐ പദ്ധതിയിട്ടിരുന്നെന്ന ഇന്റലിജൻസ് റിപ്പോർട്ട്. ഹിറ്റ് സ്ക്വാഡിന് പരിശീലനം നൽകാൻ പാട്നയിൽ നടത്തിയ ക്യാമ്പിന് നേതൃത്വം നൽകിയത് കണ്ണൂർ സ്വദേശി ഉൾപ്പെടെയുള്ളവരെന്ന് അന്വേഷണ ഏജൻസി കണ്ടെത്തി. പിഎഫ്ഐ പ്രവർത്തകനായ ഷഫീഖ് പായത്താണ് നേതൃത്വം നൽകിയത്. അറസ്റ്റിലായ ഇയാളുടെ റിമാൻഡ് റിപ്പോർട്ടിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
പിഎഫ്ഐ ചെയർമാനായ ഒഎംഎ സലാമിന്റെ സഹായിയായ എം മുഹമ്മദ് ഇസ്മായിലിൽ നിന്നും പിടിച്ചെടുത്ത ഡയറിയിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. കെഎസ്ഇബി ഉദ്യോഗസ്ഥനായിരിക്കെ ഇയാൾ ചട്ടവിരുദ്ധമായി പോപ്പുലർ ഫ്രണ്ട് ചെയർമാൻ സ്ഥാനം വഹിച്ചു. സെക്രട്ടറി നാസറുദ്ദീൻ എളമരത്തിനെതിരെ പത്തോളം കേസുകൾ നിലവിലുണ്ട്. ദേശീയ കൗൺസിൽ അംഗം പി.കോയ നേരത്തേ സിമി നേതൃത്വത്തിലുണ്ടായിരുന്നു. രാജസ്ഥാനിൽ വിവിധ മത സംഘടനകൾക്കിടയിൽ മത സ്പർധ സൃഷ്ടിക്കാൻ പദ്ധതിയിട്ടു തുടങ്ങിയ വിവരങ്ങളാണ് എൻഐഎ കണ്ടെടുത്തത്.
പിഎഫ്ഐയ്ക്ക് ഭീകര സംഘടനകളായ ലഷ്കർ-ഇ-ത്വയ്ബ, ഐഎസ്, അൽ ഖ്വയ്ദ തുടങ്ങിയവയുമായി ബന്ധമുണ്ടായിരുന്നതായും അതിനുള്ള തെളിവുകൾ ലഭിച്ചതായും എൻഐഎ അറിയിച്ചിട്ടുണ്ട്. ഭീകര സംഘടനകൾ സമുദ്രയാത്രയിൽ ആശയവിനിമയത്തിന് ഉപയോഗിക്കുന്ന ലൗറൻസ് എൽഎച്ച്ആർ-80 വയർലെസ് സെറ്റുകൾ തമിഴ്നാട്ടിൽ നിന്നും കണ്ടെടുത്തിരുന്നു.
Comments