ന്യൂഡൽഹി : പോപ്പുലർ ഫ്രണ്ട് കേന്ദ്രീകരിച്ച് വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്ന് സൂചന. നേതാക്കളെയും പ്രവർത്തകരെയും കേന്ദ്രീകരിച്ചാവും അറസ്റ്റ് ഉണ്ടാവുക. പിഎഫ്ഐയുടെ അക്കൗണ്ടുകളിൽ വിദേശത്ത് നിന്ന് 120 കോടി രൂപ എത്തിയത് കേന്ദ്രീകരിച്ചാണ് അന്വേഷണം. നിരവധി ആളുകളാണ് ലക്ഷക്കണക്കിന് രൂപ സംഘടനയ്ക്ക് കൈമാറിയിരിക്കുന്നത്. ഇത്തരത്തിൽ ലഭിക്കുന്ന പണം ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനാണെന്നതിനു തെളിവുകൾ ലഭിച്ചതായി എൻഐഎ അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട് മൂവായിരത്തിലധികം അക്കൗണ്ടുകളാണ് ഇഡി പരിശോധിക്കുന്നത്. സാമൂഹിക സേവന പ്രവർത്തനങ്ങൾക്ക് എന്ന പേരിലാണ് സംഘടന കള്ളപ്പണം വെളുപ്പിച്ചത് . വിദേശത്തുനിന്ന് എൻആർഐ അക്കൗണ്ട് വഴി കടത്തിയ പണം നിയമവിധേയമാക്കാൻ അനുബന്ധ സംഘടനകളെയും പോപ്പുലർ ഫ്രണ്ട് ഉപയോഗിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ തീവ്രവാദ സംഘടനയുടെ അക്കൗണ്ടിലേക്കു കൈമാറിയതായി രേഖപ്പെടുത്തിയിട്ടുള്ളവരുടെ സാമ്പത്തിക സ്രോതസ്സ് ഇഡി പരിശോധിക്കും.
പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാനുള്ള നീക്കങ്ങൾ അതീവരഹസ്യമായാണു മന്ത്രാലയം നടത്തിയത്. എന്നാൽ മറ്റു പേരുകളിൽ ഇവ തിരിച്ച് വരാനുള്ള സാധ്യതയും സർക്കാർ തള്ളിക്കളയുന്നില്ല. അതിനാൽ സംഘടനകളിലെ പ്രവർത്തകരുടെ ഭാവി നീക്കങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കാനാണ് അധികൃതരുടെ തീരുമാനം.
Comments