തിരുവനന്തപുരം: കാട്ടാക്കടയിൽ കെഎസ്ആർടിസി ജീവനക്കാരുടെ മർദ്ദനമേറ്റ പ്രേമനന്റെ മകൾ രേഷ്മയ്ക്ക് കൺസഷൻ പാസ് വീട്ടിലെത്തിച്ച് കെഎസ്ആർടിസി. കഴിഞ്ഞ ദിവസമാണ് കാട്ടാക്കട ഡിപ്പോയിലെ രണ്ട് ജീവനക്കാർ എത്തിയാണ് പാസ് കൈമാറിയത്. ഈ മാസം 20ന് കൺസഷൻ പാസ് പുതുക്കാൻ എത്തിയപ്പോഴാണ് കെഎസ്ആർടിസി ജീവനക്കാർ സംഘം ചേർന്ന് പ്രേമനനേയും മകളേയും മർദ്ദിച്ചത്.
ആമച്ചൽ സ്വദേശിയായ പ്രേമനൻ ബിരുദ വിദ്യാർത്ഥിയായ മകൾ രേഷ്മയുടെ കൺസഷൻ പാസ് പുതുക്കാൻ മകൾക്കൊപ്പം കാട്ടാക്കട ട്രാൻസ്പോർട്ട് ഡിപ്പോയിൽ എത്തിയപ്പോഴാണ് ജീവനക്കാരുടെ മർദ്ദനമേറ്റത്. സംഭവം കേരളത്തിൽ വലിയ ചർച്ചയായിരുന്നു. കൺസഷൻ പുതുക്കി നൽകാൻ കോഴ്സ് സർട്ടിഫിക്കറ്റിന്റെ ആവശ്യം ഇല്ലെന്നിരിക്കെ അത് കൂടിയെ തീരു എന്ന് ജീവനക്കാർ വാശി പിടിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്തതിന്റെ പേരിലാണ് പ്രേമനന് ക്രൂരമർദ്ദനമേറ്റത്.
സംഭവത്തിൽ അഞ്ച് ജീവനക്കാരെ കെഎസ്ആർടിസി സസ്പെൻഡ് ചെയ്തു. കെഎസ്ആർടിസി എംഡിയും സംഭവത്തിൽ ഇരുവരോടും മാപ്പ് അപേക്ഷിച്ചിരുന്നു. അതേസമയം പ്രതികളുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. പ്രശ്നമുണ്ടാക്കാനും ദൃശ്യങ്ങൾ പകർത്താൻ ആളെയും കൂട്ടിയാണ് പ്രേമനൻ എത്തിയത്, മാദ്ധ്യമങ്ങളെ തൃപ്തിപ്പെടുത്താനാണ് ജാമ്യമില്ലാ കുറ്റം ചുമത്തിയതെന്നും ജാമ്യ ഹർജിയിൽ പ്രതികൾ ആരോപിക്കുന്നു.
Comments