ന്യൂഡൽഹി : പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തിന് പിന്നാലെ പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. രാജ്യത്തെ 15 സംസ്ഥാനങ്ങളിൽ തീവ്രവാദ സംഘടനയ്ക്ക് വേരോട്ടമുണ്ടെന്ന് എൻഐഎ റിപ്പോർട്ട്. ഗോവ, കർണാടക, കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂർ, രാജസ്ഥാൻ, തമിഴ്നാട്, ആന്ധ്രപ്രദേശ്, അസം, ബിഹാർ, ബംഗാൾ, ഡൽഹി, തെലങ്കാന, ഉത്തർപ്രദേശ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് സംഘടന പ്രവർത്തനം നടത്തിയിരുന്നത്. എന്നാൽ സംഘടനയുടെ രാജ്യവിരുദ്ധ പ്രവർത്തനങ്ങളുടെ ഫലമായി 2019 ഫെബ്രുവരി 12നു ജാർഖണ്ഡ് സർക്കാർ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചിരുന്നു.
നിലവിലെ സാഹചര്യത്തിൽ തീവ്രവാദ സംഘടനായ പോപ്പുലർ ഫ്രണ്ട് രാജ്യത്തിന് മുഴുവൻ ദോഷമാണെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംഘടനയെ നിരോധിച്ചത്. വിവിധ സംസ്ഥാനങ്ങളിലെ പിഎഫ്ഐ പ്രവർത്തകർക്കെതിരെ കേന്ദ്ര അന്വേഷണ ഏജൻസികൾ രണ്ട് തവണ നടത്തിയ പരിശോധനയ്ക്കു പിന്നാലെയാണ് കേന്ദ്രത്തിന്റെ നടപടി. രണ്ട് റെയ്ഡുകളിലായി 250-ലധികം പിഎഫ്ഐ പ്രവർത്തകർ അറസ്റ്റിലാവുകയും നിരവധി കുറ്റകരമായ രേഖകൾ പിടിച്ചെടുക്കുയും ചെയ്തു.
2047-ഓടെ ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റുകയായിരുന്നു ലക്ഷ്യമെന്ന് കണ്ടെടുത്ത ലഘുലേഖകളിൽ നിന്ന് വ്യക്തമായിരുന്നു. കേരളത്തിലെ എൻഡിഎഫ്, കർണാടക കെഎഫ്ഡി, തമിഴ്നാട്ടിലെ എംഎൻപി എന്നീ സംഘടനകൾ ലയിച്ചാണ് പോപ്പുലർ ഫ്രണ്ടിനു രൂപം നൽകിയത്. 2009 ഫെബ്രുവരിയിൽ കോഴിക്കോട്ട് നേതാക്കൾ യോഗം ചേർന്നതിന് പിന്നാലെയായിരുന്നു തീവ്രവാദ സംഘടനയുടെ രൂപികരണം.
2010 ജൂലൈയിൽ തൊടുപുഴയിൽ കോളജ് അധ്യാപകൻ ടി.ജെ.ജോസഫിന്റെ കൈ വെട്ടിയ കേസും 2013 ഏപ്രിലിൽ നാറാത്ത് സായുധ പരിശീലന ക്യാംപ് കേസും വന്നതോടെയാണ് പോപ്പുലർ ഫ്രണ്ടിനെതിരായ നടപടികൾ കേരള പോലീസ് കർക്കശമാക്കിയത്. പിന്നാലെ സംഘടനയുടെ പരിശീലനം മറ്റു സംസ്ഥാനങ്ങളിലേക്കു വ്യാപിച്ചിരുന്നു. കൂടാതെ ബിഹാറിലെ പുർണിയയിൽ വിപുലമായ പരിശീലന സംവിധാനങ്ങൾ സജ്ജമാക്കിയിരുന്നതായി അന്വേഷണ സംഘവും കണ്ടെത്തിയിരുന്നു.
Comments