കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിജീവിത സുപ്രീംകോടതിയിൽ. പോലീസിന് ലഭിച്ച ശബ്ദരേഖയിൽ നിന്ന് പ്രതി ജഡ്ജിയുമായി ബന്ധം സ്ഥാപിച്ചെന്ന് വ്യക്തമായതായി സുപ്രീംകോടതിയിൽ സമർപ്പിച്ച അപ്പീലിൽ അതിജീവിത ആരോപിച്ചു. ഹാഷ് വാല്യു മാറിയെന്ന സെൻട്രൽ ഫോറൻസിക് റിപ്പോർട്ട് പ്രോസിക്യൂഷനെ അറിയിക്കുന്നതിൽ വീഴ്ച വരുത്തി. പ്രോസിക്യൂഷനോട് ജഡ്ജി മുൻവിധിയോടെ പെരുമാറുന്നുവെന്ന ഗുരുതര ആരോപണവും ഹർജിയിൽ ഉന്നയിക്കുന്നുണ്ട്.
നേരത്തെ ഹൈക്കോടതിയിൽ സമാനമായ ആരോപണങ്ങൾ അതിജീവിത ഉന്നയിച്ചിരുന്നു. എന്നാൽ ഹൈക്കോടതി ഇത് കണക്കിലെടുത്തില്ലെന്നും ചൂണ്ടിക്കാണിക്കുന്നുണ്ട്. വിചാരണ അടിയന്തരമായി മറ്റൊരു സെഷൻസ് കോടതിയിലേക്ക് മാറ്റണമെന്നാണ് സുപ്രീംകോടതിയിൽ ഫയൽ ചെയ്തിരിക്കുന്ന ഹർജിയിൽ ഉയർത്തിയിരിക്കുന്ന പ്രധാന ആവശ്യം. ആറോളം ആരോപണങ്ങളും ഇതിന് കാരണമായി പറയുന്നുണ്ട്. കേസിലെ പ്രതി ജഡ്ജിയുമായി ബന്ധം സ്ഥാപിച്ചുവെന്നതിന്റെ തെളിവ് പോലീസിന് ലഭിച്ചു എന്നതാണ് ഇതിൽ ഏറ്റവും ഗുരുതരമായ ആരോപണം. പോലീസിന് ലഭിച്ച ഒരു ശബ്ദ സംഭാഷണത്തിൽ നിന്നാണ് ഇരുവരും തമ്മിലുള്ള ബന്ധം വ്യക്തമാകുന്ന തെളിവ് ലഭിച്ചത്.
വിചാരണ കോടതി ജഡ്ജിയുടെ ഭർത്താവ് ഒരു കസ്റ്റഡി വിചാരണ കേസിൽ അന്വേഷണം നേരിടുകയാണെന്നും ആ കേസുമായി ബന്ധപ്പെട്ട് അഭിഭാഷകർ നടത്തുന്ന ശബ്ദ സംഭാഷണമാണ് പോലീസിന് ലഭിച്ചിട്ടുള്ളതെന്നും അതിജീവിത ചൂണ്ടിക്കാണിക്കുന്നു. ഈ ശബ്ദ സംഭാഷണത്തിൽ പറയുന്ന അഭിഭാഷകന് വിചാരണകോടതി ജഡ്ജിയുമായി അടുത്ത ബന്ധമുണ്ടെന്ന് അപ്പീലിൽ പറയുന്നു. കേസിലെ നിർണായക തെളിവായ മെമ്മറി കാർഡ് കേസ് നടക്കുന്ന സമയത്ത് മറ്റോരോ ഉപയോഗിച്ചിരുന്നുവെന്ന് സി.എഫ്.എസ്.എല്ലിൽ നടന്ന പരിശോധനയിൽ തെളിഞ്ഞിരുന്നു. എന്നാൽ ഈ റിപ്പോർട്ട് പ്രോസിക്യൂഷന്റെ ശ്രദ്ധയിൽ കൊണ്ടു വരുന്നതിൽ ജഡ്ജി ഗുരുതര വീഴ്ച വരുത്തി.
വ്യക്തിപരമായ മുൻവിധിയോടെ പെരുമാറുന്നു എന്നതാണ് മൂന്നാമത്തെ ആരോപണം. രണ്ട് പബ്ലിക് പ്രോസിക്യൂട്ടർമാർ കേസിൽ നിന്ന് പിന്മാറിയ കാര്യവും ഇതിൽ പറയുന്നു.വിസ്താരത്തിനിടെ പ്രതിയുടെ അഭിഭാഷകൻ തന്റെ മാന്യതയും സഭ്യതയും ലംഘിക്കുന്ന തരത്തിലുള്ള ചോദ്യങ്ങൾ ഉന്നയിച്ചപ്പോൾ അത് തടയാൻ ജഡ്ജിയുടെ ഭാഗത്ത് നിന്ന് യാതൊരു തരത്തിലുള്ള ഇടപെടലും ഉണ്ടായില്ല. ഇതിനെല്ലാം പുറമെ വിചാരണ കോടതിക്ക് ജഡ്ജിക്ക് സ്ഥാനക്കയറ്റം ലഭിച്ച് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ആയതിനാൽ, ഈ കേസ് കേൾക്കാൻ കഴിയില്ലെന്ന നിയമപരമായ വിഷയവും അതിജീവിത ചൂണ്ടിക്കാണിക്കുന്നുണ്ട്.
Comments