ലക്നൗ : ഉത്തർപ്രദേശ് ലഖിംപൂർ ഖേരി ബസ് അപകടത്തിൽപ്പെട്ടവരെ കണ്ട് വികാരാധീതയായി മലയാളി ഐഎഎസ് ഉദ്യോഗസ്ഥ. തിരുവനന്തപുരം സ്വദേശിയായ റോഷൻ ജേക്കബാണ് അപകടത്തിൽ മരിച്ച കുട്ടികളുടെ കുടുംബത്തെ ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ചത്. സ്വകാര്യ ബസും മിനി ട്രക്കും കൂട്ടിയിടിച്ച് 10 പേരാണ് മരിച്ചത്. 41 പേർക്ക് പരിക്കേറ്റു. ഇവരെ സന്ദർശിക്കാൻ ആശുപത്രിയിൽ എത്തിയതായിരുന്നു റോഷൻ.
സന്ദർശന വേളയിൽ കട്ടിലിൽ കമഴ്ന്ന് കിടക്കുന്ന ഒരു കുട്ടിയുടെ അടുത്ത് കലക്ടർ പോകുകയും ആശ്വസിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. ഇതിനിടയിലാണ് അവർ കുട്ടിയുടെ അവസ്ഥ കണ്ട് കരഞ്ഞത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
ദേശീയപാത 730ൽ അരിയ പാലത്തിന് സമീപമാണ് അപകടം. ധൗർഹാരയിൽനിന്ന് ലക്നോവിലേക്ക് പോകുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.മരിച്ചവരിൽ എട്ടുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോദി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ അനുശോചനം അറിയിച്ചു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50000 രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
Comments