മുബൈ: ശതകോടീശ്വരനും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനുമായ മുകേഷ് അംബാനിയുടെ സുരക്ഷ വർദ്ധിപ്പിച്ചു. രഹസ്യാന്വേഷണ ഏജൻസിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അംബാനിയുടെ സുരക്ഷ വർദ്ധിപ്പിച്ചിരിക്കുന്നത്. ഭീഷണികൾ നിൽനിൽക്കുന്നുണ്ട് എന്നാണ് രഹസ്യാന്വേഷണ ഏജൻസിയുടെ റിപ്പോർട്ടുകൾ. ഇതിന്റെ അടിസ്ഥാനത്തിൽ അംബാനിയുടെ സുരക്ഷാ ഇസഡ് പ്ലസ് വിഭാഗത്തിലേക്ക് ഉയർത്തിയെന്നാണ് പുറത്തു വരുന്ന വാർത്തകൾ.
നേരത്തെ ‘ഇസഡ് കാറ്റഗറി’ സുരക്ഷ ആയിരുന്നു മുകേഷ് അംബാനിക്ക് നൽകിയിരുന്നത്. കഴിഞ്ഞ വർഷം മുകേഷ് അംബാനിയുടെ വസതിയായ ആന്റിലയ്‌ക്ക് പുറത്ത് നിന്ന് സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ഇദ്ദേഹത്തിന്റെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനെപ്പറ്റി എംഎച്ച്എ ചർച്ച ചെയ്തിരുന്നു. ഇസഡ് പ്ലസിന് രണ്ടാമത്തെ ഉയർന്ന സുരക്ഷാ പരിരക്ഷയുണ്ട്. ഇസഡ് പ്ലസ് കാറ്റഗറിയുടെ ഭാഗമായി 10-ലധികം എൻഎസ്ജി കമാൻഡോകളും പോലീസ് ഓഫീസർമാരും ഉൾപ്പെടുന്ന 55 പേരടങ്ങുന്ന സംഘത്തെയാണ് സുരക്ഷയ്‌ക്ക് നിയോഗിക്കുന്നത്.
രഹസ്യാന്വേഷണ ഏജൻസി നൽകുന്ന വിവരങ്ങൾ അനുസരിച്ചാണ് വ്യത്യസ്ത തരത്തിലുള്ള സുരക്ഷ ഒരുക്കുന്നത്. അപകടസാധ്യതകൾ വിലയിരുത്തിയ ശേഷം, സുരക്ഷാ വിഭാഗത്തെ അഞ്ച് ഗ്രൂപ്പുകളായി തരം തിരിക്കുന്നു. X, Y, Z, Z+, SPG എന്നിങ്ങനെയാണ് സുരക്ഷ കാറ്റഗറികൾ. വിഐപികൾക്കും വിവിഐപികൾക്കും കായികതാരങ്ങൾക്കും സിനിമാ താരങ്ങൽക്കും രാഷ്‌ട്രീയക്കാർക്കുമടക്കം ഇത്തരം സുരക്ഷ നൽകി വരുന്നു. ആഭ്യന്തമന്ത്രി അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ എന്നിവർക്ക് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് നൽകുന്നത്.
Comments