തിരുവനന്തപുരം: പോലീസുകാർക്ക് നേരെ അക്രമം അഴിച്ചു വിട്ട രണ്ട് പേർ അറസ്റ്റിൽ. കല്ലറ ഭരതന്നൂരിൽ പൊലീസുകാരെ ആക്രമിച്ചവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഭരതന്നൂർ അംബേദ്കർ കോളനിയിലെ മുകേഷ് ലാൽ, രാജേഷ് എന്നിവരാണ് പിടിയിലായത്. ഇരുവരേയും പോലീസ് റിമാൻഡ് ചെയ്തു.
ഇന്നലെ വൈകിട്ട് നാലര മണിയ്ക്കാണ് സംഭവം നടന്നത്. ഭരതന്നൂർ അംബേദ്കർ കോളനിയിൽ മദ്യപിച്ചെത്തിയ മുകേഷ് ലാലും രാജേഷും പൊലീസിനെ ആക്രമിക്കുകയായിരുന്നു. സ്ഥലത്ത് അടി നടക്കുന്നു എന്ന വിവരത്തെ തുടർന്ന് എത്തിയതായിരുന്നു പോലീസ്. ഇരുവരെയും പിടികൂടാൻ ശ്രമിച്ചതോടെ പോലീസിനെ അക്രമിക്കുകയായിരുന്നു.
ഗ്രേഡ് എസ്ഐ അജയകുമാറിനും സിപിഒ ജുറൈദിനുമാണ് മർദ്ദനമേറ്റത്. പൊലീസുകാരുടെ യൂണിഫോം പ്രതികൾ വലിച്ചുകീറി. പ്രതികളെ പോലീസുകാർ തന്നെ പിടികൂടി സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. പോക്സോ കേസിലും അടിപിടിക്കേസിലും മുകേഷ് ലാലും രാജേഷും പ്രതികളാണ്. ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് തടസമുണ്ടാക്കൽ, പൊതു സ്ഥലത്ത് സംഘർഷം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഇരുവർക്കെതിരെയും കേസെടുത്തിരിക്കുന്നത്.
Comments