ന്യൂഡൽഹി : പോപ്പുലർ ഫ്രണ്ട് നടത്തിയ വിദേശ പണമിടപാടുകളുമായി ബന്ധപ്പെട്ട് നിർണായക കണ്ടെത്തൽ നടത്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വിദേശ രാജ്യങ്ങളിൽ താമസിക്കുന്ന പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ, ഫണ്ടിംഗ് റഗുലേഷൻ നിയമങ്ങൾ ഒഴിവാക്കുന്നതിനായി അവരുടെ എൻആർഐ അക്കൗണ്ടുകളിലേക്കാണ് പണം അയക്കാറുള്ളത് എന്ന് അന്വേഷണ ഏജൻസി കണ്ടെത്തി. ഇത് പിഎഫ്ഐക്ക് കൈമാറും. ദുബായിൽ പോപ്പുലർ ഫ്രണ്ടിന്റെ പങ്കാളികളായി നിരവധി സംഘടനകളാണ് പ്രവർത്തിക്കുന്നത്.
ഹജ്ജ് തീർത്ഥാടനത്തിന്റെ പേരിലും കടലാസ് കമ്പനികളുടെ പേരിലുമാണ് മതഭീകര സംഘടന വിദേശത്ത് നിന്നും പണം കൈപ്പറ്റിയിരുന്നത്. സ്വർണക്കടത്തിലൂടെയും ഇ-വാലറ്റ് വഴിയുമാണ് പണം ഇന്ത്യയിലേക്കെത്തിച്ചത് എന്ന് ഇഡി കോടതിയെ അറിയിച്ചു.
പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട ഒരു ബിൽഡർക്ക് അബുദാബിയിൽ റിയൽ എസ്റ്റേറ്റ് നിക്ഷേപമുണ്ട്. വിദേശ രാജ്യങ്ങളിൽ മറ്റ് പല ബിസിനസുകളിൽ ഏർപ്പെട്ടിരിക്കുന്നയാളുകളും പോപ്പുലർ ഫ്രണ്ടുകാരാണ് എന്നാണ് ഇഡിയുടെ കണ്ടെത്തൽ. ഇവരുടെ അക്കൗണ്ടുകൾ അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലാണ്.
ഒമാനിൽ സജീവമായി പ്രവർത്തിക്കുന്ന സംഘടന ഹവാല വഴി പിഎഫ്ഐക്ക് 44 ലക്ഷം രൂപ അയച്ചതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ധനസമാഹരണത്തിലൂടെ ലഭിച്ച പണം നിരോധിത സംഘടനയായ ‘റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ’ വഴി പിഎഫ്ഐക്ക് അയച്ചതായാണ് കണ്ടെത്തൽ.
കടലാസ് കമ്പനികളിലൂടെ കൃത്രിമം നടത്തിയും പോപ്പുലർ ഫ്രണ്ട് തങ്ങളുടെ ശൃംഖല വികസിപ്പിച്ചിരുന്നു. ‘മുസ്ലീം താത്പര്യം’ ചൂണ്ടിക്കാട്ടിയാണ് ഇത്തരം സംഘടനകൾ ധനമാഹരണം നടത്തിയത് എന്ന് ഇഡി കോടതിയെ അറിയിച്ചു. ഇത്തരം സംഘടനകളുമായി ബന്ധപ്പെട്ട് നിരവധി മലയാളികൾ പ്രവർത്തിക്കുന്നുണ്ട്.
ഈ സംഘടനകൾ ഇസ്ലാമിക് സ്റ്റേറ്റിനെ (ഐഎസ്) പിന്തുണയ്ക്കുന്നുണ്ടെന്നാണ് അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ. ഐഎസ്ഐഎസ് സിറിയയ്ക്ക് വാഹനങ്ങൾ വിറ്റിരുന്ന മുഹമ്മദ് ഫാഹിമി എന്നയാളുടെ പേരും ഇഡി പുറത്തുവിട്ടിട്ടുണ്ട്. തെളിവുകൾ കോടതിയിൽ ഹാജരാക്കിയതിലൂടെ പോപ്പുലർ ഫ്രണ്ടിന്റെ അന്താരാഷ്ട്ര ബന്ധങ്ങളാണ് ഇഡി പുറത്തുകൊണ്ടുവന്നിരിക്കുന്നത്.
Comments