ന്യൂഡൽഹി: സംസ്ഥാനത്ത് അറസ്റ്റ് ചെയ്ത 11 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്ന് ദേശീയ അന്വേഷണ ഏജൻസി അറിയിച്ചു. ഏഴ് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് പ്രവർത്തകരെ ഇന്ന് കോടതിയിൽ ഹാജരാക്കുന്നത്.
രാജ്യത്ത് ഇസ്ലാമിക ഭരണം നടപ്പാക്കാൻ ലക്ഷ്യമിട്ട് ഗൂഢാലോചന നടത്തുകയും ലഷ്കർ-ഇ-ത്വയ്ബ, ഐഎസ് തുടങ്ങിയ ഭീകര സംഘടനകളിലേക്ക് യുവാക്കളെ ആകർഷിക്കാൻ പദ്ധതികൾ തയ്യാറാക്കിയെന്നുമുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരെ എൻ ഐ എ ചുമത്തിയിട്ടുള്ളത്. കൊച്ചി യൂണിറ്റിന് പുറമേ ഡൽഹി യൂണിറ്റിലെ എൻഐഎ ഉദ്യോഗസ്ഥരും പ്രതികളെ ചോദ്യം ചെയ്തു. നിർണായകമായ വിവരങ്ങൾ അന്വേഷണ ഏജൻസിയ്ക്ക്് ലഭിച്ചതായാണ് പ്രാഥമിക വിവരം.
നിരോധനത്തിന് പിന്നാലെ പിഎഫ്ഐ കേന്ദ്രങ്ങൾക്ക് അടച്ചു പൂട്ടുന്നതിനുള്ള നടപടികൾ പോലീസ് ആരംഭിച്ചു. എറണാകുളം ജില്ലയിലെ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന കേന്ദ്രമായ ആലുവയിലെ പെരിയാർ വാലി ക്യാമ്പസ് സീൽ ചെയ്തു. തഹസിൽദാറുടെ സാന്നിധ്യത്തിലാണ് എൻഐഎ നടപടിയെടുത്തത്. പിഎഫ്ഐയുടെ മറ്റ് ഓഫീസുകളും സീൽ ചെയ്യാൻ സംസ്ഥാന പൊലീസ് മേധാവി ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇതിനായുള്ള സർക്കുലർ പുറപ്പെടുവിച്ചു.
Comments