ന്യൂഡൽഹി: ഡൽഹിയിലെ ഹോളി ഫാമിലി ആശുപത്രിയിൽ കഴിഞ്ഞ ദിവസം വൈകിട്ട് ഉണ്ടായ വെടിവയ്പ്പിന് പിന്നിൽ ജാമിയ മിലിയ ഇസ്ലാമിയ സർവ്വകലാശാലയിലെ വിദ്യാർത്ഥികളെന്ന് പോലീസ്. കിഴക്കൻ ഡൽഹിയിലെ ജാമിയ നഗർ മേഖലയിലെ ഹോളി ഫാമിലി ആശുപത്രിയിൽ കഴിഞ്ഞ ദിവസം വൈകിട്ടാണ് വെടിവയ്പ്പുണ്ടായത്. സംഭവത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
പരിക്കേറ്റവരും ജാമിയ മിലിയയിലെ വിദ്യാർത്ഥികളാണ്. സർവ്വകലാശാലയിൽ വച്ച് ഇന്നലെ രാത്രി രണ്ട് വിഭാഗം വിദ്യാർത്ഥികൾ തമ്മിൽ തർക്കമുണ്ടായിരുന്നു. തുടർന്നുണ്ടായ വെടിവയ്പ്പിലാണ് 26കാരനായ നൊമാൻ ചൗധരിക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ ഉടനെ തന്നെ ഹോളി ഫാമിലിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
വിദ്യാർത്ഥികളും ഇവിടേക്ക് സംഘടിച്ച് എത്തി. ഈ സമയം ഇവിടെ എത്തിയ നൊമാന്റെ സുഹൃത്തായ നൗമാൻ അലിക്ക് നേരെ എതിർ സംഘത്തിലുള്ള സലാലിന്റെ നേതൃത്വത്തിൽ വെടിയുതിർക്കുകയായിരുന്നു. നൗമാൻ അലിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഇയാളെ എയിംസിലേക്ക് മാറ്റി. വിദ്യാർത്ഥികളുടെ കൈവശം തോക്ക് വന്നത് എങ്ങനെയാണ് എന്നത് ഉൾപ്പെടെ ഉള്ള കാര്യങ്ങളിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാജ്യമെമ്പാടും പിഎഫ്ഐ ഭീകരരെ പിടികൂടാൻ നടത്തിയ റെയ്ഡിന് പിന്നാലെ ജാമിയ മിലിയ സർവ്വകലാശാല വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കുമായി കർശന നിർദ്ദേശം നൽകിയിരുന്നു. ആളുകൾ കൂട്ടം കൂടുന്നതിന് ഉൾപ്പെടെ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇത് മറികടന്നായിരുന്നു വിദ്യാർത്ഥികളുടെ ഏറ്റുമുട്ടൽ.
Comments