ലക്നൗ: ഓഫീസിലെത്താതെ ശമ്പളം വാങ്ങിച്ച ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തു. ഉത്തർപ്രദേശിലാണ് സംഭവം. അംറോഹ ജില്ലയിലെ ഡെപ്യൂട്ടി സിഎംഒ ഡോ.ഇന്ദു ബാലയെ ആണ് യുപി ഉപമുഖ്യമന്ത്രി ബ്രിജേഷ് പഥക് സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ ആറ് മാസമായി ഓഫീസിലെത്താതെയാണ് ഇവർ ശമ്പളം കൈപ്പറ്റിയിരുന്നത്.
ഹാജർ രജിസ്റ്ററിൽ വ്യാജ ഒപ്പിട്ട് കഴിഞ്ഞ ആറ് മാസമായി ഇന്ദു ബാല ഓഫീസിൽ വരാതെ ശമ്പളം വാങ്ങുകയായിരുന്നുവെന്നാണ് പരാതി. പരാതിയിന്മേൽ അന്നത്തെ സിഎംഒ സഞ്ജയ് അഗർവാൾ വകുപ്പു തല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് തുടർ നടപടികൾ സ്വീകരിച്ചത്.
അതേസമയം ഇവർ ഓഫീസിലെത്താറില്ലെന്ന് അറിഞ്ഞിട്ടും അത് റിപ്പോർട്ട് ചെയ്യാതെ ശമ്പള വിതരണം നടത്തിയ സന്തോഷ് കുമാറിനെതിരെയും വകുപ്പ് തല നടപടിക്ക് ഉത്തരവിട്ടിട്ടുണ്ട്. വിഷയത്തിൽ ഉൾപ്പെട്ട എല്ലാ ജീവനക്കാർക്കെതിരെയും നടപടി ഉണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
Comments