തിരുവനന്തപുരം: കൺസെഷൻ ചോദിച്ചെത്തിയ പിതാവിനെ മകളുടെ മുൻപിലിട്ട് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രതികളായ കെഎസ്ആർടിസി ജീവനക്കാരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി കോടതി. കാട്ടാക്കട ഡിപ്പോയിലെ കെഎസ്ആർടിസി ജീവനക്കാരായ മുഹമ്മദ് ഷെരീഫ് (52), മിലൻ ഡോറിച്ച് (45), അനിൽകുമാർ (49) വർക്ക് ഷോപ്പ് ജീവനകാരനായ സുരേഷ് കുമാർ, അജികുമാർ എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് നടപടി.
കേസുമായി ബന്ധപ്പെട്ട വിശദമായ അന്വേഷണങ്ങൾക്കായി പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. ഇത് പരിഗണിച്ചാണ് പ്രതികൾക്ക് മുൻകൂർ ജാമ്യം നിഷേധിച്ചത്. മർദ്ദനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ശാസ്ത്രീയമായ പരിശോധിക്കുന്നതിന് പ്രതികളുടെ ശബ്ദ സാമ്പിളുകൾ പരിശോധിക്കണം. ഇതിന് പ്രതികളെ കസ്റ്റഡിയിൽ വിട്ടു കിട്ടേണ്ടത് ആവശ്യമാണെന്നായിരുന്നു പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞത്. ഈ വാദം കോടതി അംഗീകരിക്കുകയായിരുന്നു. സ്വന്തം മകളുടെ മുൻപിലിട്ട് പിതാവിനെ തല്ലിച്ചതച്ച പ്രതികൾ മുൻകൂർ ജാമ്യം അർഹിക്കുന്നില്ലെന്ന് ആയിരുന്നു കോടതിയുടെ പരാമർശം.
അതേസമയം സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും ഒരു പ്രതിയെ പോലും പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ല. പ്രതികൾ ഒളിവിലാണെന്നാണ് പോലീസ് ഇതിന് നൽകിയിരുന്ന മറുപടി. എന്നാൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ പ്രതികളെ ഉടൻ പോലീസിന് അറസ്റ്റ് ചെയ്തേ മതിയാകൂ. പ്രതികളെ സംരക്ഷിക്കുന്ന നിലപാടായിരുന്നു പോലീസ് സ്വീകരിച്ചിരുന്നതെന്ന് തുടക്കം മുതൽ തന്നെ ആക്ഷേപം ഉയർന്നിരുന്നു.
Comments