ദുബൈ : ടോൾഗേറ്റ് പ്രവർത്തന സംവിധാനമായ സാലികിന്റെ ഓഹരികൾക്ക് ആദ്യദിനം തന്നെ വൻ മുന്നേറ്റം. ഒരു ഓഹരിക്ക് 2 ദിർഹം എന്ന നിലയിൽ വിൽപന നടത്തിയതിന്റെ മൂല്യം ആദ്യദിന വ്യാപാരത്തിൽ 2.41 വരെ ഉയർന്നു. ദുബായ് ഫിനാൻഷ്യൽ മാർക്കറ്റിൽ ലിസ്റ്റ് ചെയ്ത ആദ്യ ദിനമാണ് മുന്നേറ്റം ദൃശ്യമായത്.
കഴിഞ്ഞ ആഴ്ചയിലെ വിൽപ്പനക്കുശേഷം വ്യാഴാഴ്ചയാണ് കമ്പനി ഫിനാൻഷ്യൽ മാർക്കറ്റിൽ ലിസ്റ്റ് ചെയ്തത്. വ്യാപാരം അവസാനിച്ചപ്പോൾ കമ്പനിയുടെ ഓഹരികൾ ലിസ്റ്റിങ്ങ് വിലയേക്കാൾ 11 ശതമാനം ഉയർന്ന് 2.22 ദിർഹമെന്ന നിലയിലാണ്. ദുബൈയിലെ റോഡ് ചുങ്കം സംവിധാനമായ ‘സാലികി’ന്റെ ഓഹരികൾക്ക് പൊതുജനങ്ങളിൽ നിന്ന് അഭൂതപൂർവമായ പ്രതികരണം ദൃശ്യമായിരുന്നു.’സാലിക്’ ഷെയറുകൾക്ക് പണമടച്ച് അപേക്ഷിക്കാനുള്ള അവസാന തീയതി ഈ മാസം 20ന് അവസാനിച്ചപ്പോൾ വേണ്ടതിനേക്കാൾ 49 ഇരട്ടി അപേക്ഷകരാണ് ഓഹരി വാങ്ങാൻ രംഗത്തെത്തിയിരുന്നത്.
ഒരു ഓഹരിക്ക് രണ്ട് ദിർഹം എന്ന നിരക്കിൽ കുറഞ്ഞത് 5002 ദിർഹം മുടക്കി 2501 ഓഹരികൾ വാങ്ങാനാണ് അവസരമൊരുക്കിയിരുന്നത്. സാലിക് ഓഹരിക്ക് ലഭിക്കുന്ന വർദ്ധിച്ച ഡിമാൻഡ് കണ്ട് പൊതുവിപണിയിൽ എത്തിച്ച ഷെയറുകൾ ഓഹരി മൂലധനത്തിന്റെ 24.9 ശതമാനമാക്കി ഉയർത്തിയിരുന്നു. നിലവിലുള്ള ഓഹരി മൂലധനത്തിന്റെ 75.1 ശതമാനം ദുബൈ സർക്കാറിന്റെ ഉടമസ്ഥതയിൽ തുടരാനാണ് തീരുമാനിച്ചിട്ടുള്ളത്. ദുബൈ ഫിനാൻഷ്യൽ മാർക്കറ്റിന്റെ വലുപ്പം ഏകദേശം 3 ട്രില്യൺ ദിർഹമായി വർദ്ധിപ്പിക്കുന്നതിന് 10 സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികളെ വിപണിയിൽ ലിസ്റ്റ് ചെയ്യുന്ന പദ്ധതി നേരത്തേ അറിയിച്ചിരുന്നു
Comments