മുംബൈ: മതഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച കേന്ദ്രസർക്കാർ നടപടിയെ പിന്തുണച്ച ഇസ്ലാമിക സംഘടനാ നേതാവിന് വധഭീഷണി. ഓൾ ഇന്ത്യ മുസ്ലീം ജമാഅത്ത് അദ്ധ്യക്ഷൻ മൗലാനാ ഷഹാബൂദ്ദിൻ റസ്വിയ്ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇതിന് പിന്നാലെ റസ്വിയ്ക്ക് മുംബൈ പോലീസ് സുരക്ഷയൊരുക്കി.
ഭീഷണി സന്ദേശം ലഭിക്കുന്ന വിവരം അദ്ദേഹം തന്നെയാണ് വെളിപ്പെടുത്തിയത്. കേന്ദ്രത്തെ പിന്തുണച്ചുകൊണ്ടുള്ള പരാമർശത്തിന് പിന്നാലെ നിരവധി പേരാണ് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത് എന്ന് റസ്വി പറഞ്ഞു. പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തെക്കുറിച്ച് ഒരു വാക്ക് പോലും ശബ്ദിക്കരുത് എന്നാണ് വിളിച്ചവരുടെ ഭീഷണി. അല്ലെങ്കിൽ തിക്താനുഭവങ്ങൾ നേരിടേണ്ടിവരുമെന്നും ഭീഷണിയുണ്ട്. ഇത്തരക്കാരോട് ഒന്നേ പറയാനുള്ളൂ. എന്താണോ ശരി അത് ആരെയും ഭയക്കാതെ താൻ തുറന്നുപറയും. ഇതാണ് തങ്ങളുടെ പൂർവ്വികൾ പഠിപ്പിച്ച് തന്നിട്ടുള്ളത്. ഈ ഭീഷണികളൊന്നും തന്നെ തടയില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
നേരത്തെയും പോപ്പുലർ ഫ്രണ്ടിനെതിരായ നിലപാട് താൻ വ്യക്തമാക്കിയിരുന്നു. ഇന്ത്യയ്ക്ക് എതിരായ് പ്രവർത്തിക്കുന്ന ഈ സംഘടനയെ നിരോധിക്കണമെന്ന് നേരത്തെയും ആവശ്യപ്പെട്ടിരുന്നു. ഇത് നടപ്പിലാക്കിയ കേന്ദ്രത്തിന്റെ തീരുമാനം സ്വാഗതാർഹമാണെന്ന് മാത്രമേ പറയൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് ഭീഷണിയ്ക്ക് പിന്നിൽ എന്നാണ് നിഗമനം.
Comments