ന്യൂഡൽഹി: ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവതിനെ പ്രശംസിച്ച ഇസ്ലാമിക സംഘടനാ നേതാവിന് വധഭീഷണി. ഓൾ ഇന്ത്യ ഇമാം ഓർഗനൈസേഷൻ അദ്ധ്യക്ഷനും, പുരോഹിതനുമായ ഉമർ അഹമ്മദ് ഇല്യാസിയ്ക്ക് നേരെയാണ് വധഭീഷണിയുണ്ടായത്. അദ്ദേഹത്തിന്റെ പരാതിയിൽ തിലക് മാർഗ് പോലീസ് കേസ് എടുത്തു.
മോഹൻ ഭാഗവതിനെ രാഷ്ട്ര ഋഷിയെന്നായിരുന്നു ഉമർ അഹമ്മദ് ഇല്യാസ് വിശേഷിപ്പിച്ചത്. ഈ വിശേഷണം വലിയ വാർത്തയായിരുന്നു. ഇതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന് നേരെ വധഭീഷണിയുണ്ടായത്. ഇംഗ്ലണ്ടിൽ നിന്നാണെന്ന് പരിചയപ്പെടുത്തിയ ഒരാൾ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്നാണ് അദ്ദേഹത്തിന്റെ പരാതി. നിങ്ങൾ നരകത്തിലെ തീക്കൊള്ളിയാകുമെന്നും ഇതിൽ നിന്നും ഒരിക്കലും അതിജീവിക്കാൻ നിങ്ങൾക്ക് കഴിയില്ലെന്നുമായിരുന്നു വിളിച്ചയാൾ ഭീഷണിപ്പെടുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ മാസം 22ന് കസ്തൂർബ ഗാന്ധി മാർഗിലെ മസ്ജിദിൽ എത്തി മോഹൻ ഭാഗവത് ഉമർ അഹമ്മദ് ഇല്യാസുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനിടെയായിരുന്നു അദ്ദേഹം മോഹൻ ഭാഗവതിനെ രാഷ്ട്ര ഋഷിയെന്ന് വിശേഷിപ്പിച്ചത്. തങ്ങൾ പ്രാർത്ഥിക്കുന്ന ദൈവം മറ്റൊന്നാകാം. എന്നാൽ മനുഷ്യത്വമാണ് ഏറ്റവും വലിയ മതമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Comments