ന്യൂഡൽഹി: വരും ദിവസങ്ങൾ ദസറ അവധി ദിനങ്ങളായതിനാൽ കൂടുതൽ സമയം കേസുകളിൽ വാദം കേട്ട് സുപ്രീംകോടതി ബെഞ്ച്. ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഢും ഹിമ കൊഹ്്ലിയും അടങ്ങുന്ന ബെഞ്ചാണ് രാത്രി 09.10 വരെ കേസുകളിൽ വാദം കേട്ടത്. സാധാരണ രാവിലെ 10.30 മുതൽ വൈകിട്ട് 4 മണി വരെയാണ് കോടതി സമയം.
10 മണിക്കൂറും 40 മിനിറ്റുമാണ് ഇരുവരും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഇന്ന് സിറ്റിംഗ് നടത്തിയത്. കോടതി പിരിഞ്ഞ ശേഷം ഇരുവരും ജീവനക്കാർക്കും അഭിഭാഷകർക്കും നന്ദി പറഞ്ഞു. അടുത്ത ആഴ്ച ദസറ അവധി ദിനങ്ങളാണ്. ഈ ആഴ്ചയിലെ അവസാന പ്രവൃത്തി ദിനമായിരുന്നു വെളളിയാഴ്ച. എഴുപത്തിയഞ്ചോളം കേസുകളാണ് ഇരുവരുടെയും ബെഞ്ചിൽ ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നത്.
ഇതിന് മുൻപ് വൈകിട്ട് 6.40 വരെ കോടതി വാദം കേട്ടിട്ടുണ്ട്. അതും ഡിവൈ ചന്ദ്രചൂഢിന്റെ ബെഞ്ച് തന്നെയായിരുന്നു. ജൂലൈയിൽ ഇപ്പോഴത്തെ ചീഫ് ജസ്റ്റീസ് യുയു ലളിതിന്റെ ബെഞ്ചിൽ രാവിലെ 9.30 ന് പരീക്ഷണാടിസ്ഥാനത്തിൽ നടപടികൾ ആരംഭിച്ചിരുന്നു. നേരത്തെ ആരംഭിച്ച് നേരത്തെ പിരിയുന്നത് പിറ്റേന്നത്തെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്താനും അതിന് വേണ്ടി തയ്യാറെടുക്കാനും ന്യായാധിപൻമാരെ സഹായിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
നമ്മുടെ കുട്ടികൾക്ക് രാവിലെ ഏഴ് മണിക്ക് സ്കൂളിൽ പോകാൻ കഴിയുമെങ്കിൽ എന്തുകൊണ്ട് ന്യായാധിപൻമാർക്ക് ഒൻപത് മണിക്ക് കോടതിയിൽ വന്നുകൂടെന്ന് ആയിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
Comments