തിരുവനന്തപുരം: കാട്ടാക്കടയിൽ കൺസെഷൻ ചോദിച്ചെത്തിയ പിതാവിനെ മകളുടെ മുൻപിലിട്ട് തല്ലിച്ചതച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. സെക്യൂരിറ്റി ജീവനക്കാരൻ സുരേഷ് കുമാർ ആണ് അറസ്റ്റിലായത്. സംഭവം ഉണ്ടായി 12 ദിവസത്തിന് ശേഷമാണ് ആദ്യ അറസ്റ്റ് ഉണ്ടാകുന്നത്.
തിരുമലയിൽ നിന്നാണ് സുരേഷ് പിടിയിലായത്. അവിടെ ബന്ധുവിന്റെ വീട്ടിൽ സുരേഷ് ഒളിച്ചു താമസിക്കുകയായിരുന്നു. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള ഷാഡോ സംഘമാണ് ഇയാളെ പിടികൂടിയത്. കേസിലെ രണ്ടാം പ്രതിയാണ് സുരേഷ്.
വെള്ളിയാഴ്ച സുരേഷ് ഉൾപ്പെടെ അഞ്ച് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു സുരേഷ് അറസ്റ്റിലായത്. ബാക്കി നാല് പേർക്കായി ഊർജ്ജിത അന്വേഷണം നടത്തുകയാണെന്ന് പോലീസ് പറഞ്ഞു.
അതേസമയം മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് ശേഷം പ്രതികളെ അറസ്റ്റ് ചെയ്യാൻ ആരംഭിച്ച പോലീസ് നടപടി സംശയകരമാണ്. പ്രതികൾ ഒളിവിലാണെന്നായിരുന്നു പിടികൂടാതിരിക്കുന്നതിനുള്ള കാരണമായി പോലീസ് പറഞ്ഞിരുന്നത്. എന്നാൽ മുൻകൂർ ജാമ്യം തള്ളിയതിന് മണിക്കൂറുകൾക്കുള്ളിലാണ് ആദ്യ അറസ്റ്റ് ഉണ്ടായിരിക്കുന്നത്. പ്രതികളെക്കുറിച്ച് നേരത്തെ തന്നെ പോലീസിന് അറിവുണ്ടായിരുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്. സിഐടിയു തൊഴിലാളി യൂണിയനിൽ ഉൾപ്പെട്ടവരാണ് ഇവർ.
Comments