ന്യൂഡൽഹി: 2022 -ലെ ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം കരസ്ഥമാക്കിയ മുതിർന്ന ചലച്ചിത്ര നടി ആശാ പരേഖിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സിനിമ മേഖലയിലെ മികച്ച വ്യക്തിത്വമാണെന്നും ബഹുമുഖ പ്രതിഭയാണെന്നും പ്രധാനമന്ത്രി പ്രശംസിച്ചു. കല,സാംസ്കാരിക, വിനോദ മേഖലയ്ക്ക് നൽകിയ സംഭാവനകൾക്കുള്ള അംഗീകാരമാണ് ദാദ സാഹിബ് ഫാൽക്കേ പുരസ്കാരമെന്ന് മോദി പറഞ്ഞു.
രാഷ്ട്രപതി ദ്രൗപദി മുർമു ആണ് പുരസ്കാരം ആശ പരേഖിന് കൈമാറിയത്. 68-ാമത് ദേശീയ ചലച്ചിത്ര അവാർഡ് കരസ്ഥമാക്കിയ അഭിനേതാക്കളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. 2020-ലെ സിനിമയിലെ മികച്ച താരങ്ങളെ ആദരിച്ചുകൊണ്ട് ജൂലൈയിലാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. തിരഞ്ഞെടുക്കപ്പെട്ട 11 പേർക്കാണ് രാഷ്ട്രപതി പുരസ്കാരങ്ങൾ നൽകിയത്. മറ്റ് പുരസ്കാരങ്ങൾ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയാണ് വിതരണം ചെയ്തത്.
8 പുരസ്കാരങ്ങളാണ് മലയാള സിനിമയ്ക്ക് ലഭിച്ചത്. . ‘അയ്യപ്പനും കോശിയും’ ഒരുക്കിയ അന്തരിച്ച സംവിധായകൻ സച്ചി ആണ് മികച്ച സംവിധായകൻ. മികച്ച സഹനടനായി ബിജു മേനോൻ, മികച്ച ഗായിക നഞ്ചിയമ്മ എന്നിവർക്കും പുരസ്കാരങ്ങൾ ലഭിച്ചു. മികച്ച മലയാള സിനിമയായി സെന്ന ഹെഗ്ഡെയുടെ തിങ്കളാഴ്ച നിശ്ചയം തെരഞ്ഞെടുത്തപ്പോൾ സ്പെഷ്യൽ ജൂറി പുരസ്കാരം ‘വാങ്ക്’ സിനിമയ്ക്കും ലഭിച്ചു.
Comments