തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സിംഗിൾ ഡ്യൂട്ടി പരിഷ്‌കരണം ആരംഭിച്ചു. പരീക്ഷണാടിസ്ഥാനത്തിൽ പാറശാല ഡിപ്പോയിലാണ് സിംഗിൾ ഡ്യൂട്ടി നടപ്പിലാക്കിയത്. ഉച്ചവരെയുള്ള 44 ഷെഡ്യൂളും സർവീസ് നടത്തി.
73 സർവീസുകളിലാണ് ആദ്യ ഘട്ടത്തിൽ സിംഗിൾ ഡ്യൂട്ടി പരിഷ്‌കരണം നടപ്പിലാക്കുക. വിവിധ തൊഴിലാളി സംഘടനകളുമായി നടത്തിയ ചർച്ചയ്‌ക്കൊടുവിലാണ് സിംഗിൾ ഡ്യൂട്ടി പ്രാബല്യത്തിലാക്കിയത്. പരിഷ്‌കരണത്തിൽ അപാകതകൾ വന്നാൽ പരിശോധിക്കുമെന്ന് മാനേജ്‌മെൻറ് വ്യക്തമാക്കി. പരിഷ്‌കരണം ആറ് മാസത്തിനകം സംസ്ഥാന വ്യാപകമായും നടപ്പിലാക്കുമെന്നും കെഎസ്ആർടിസി അറിയിച്ചു.
നേരത്തെ എട്ട് ഡിപ്പോകളിൽ സിംഗിൾ ഡ്യൂട്ടി പരിഷ്‌കരണം നടപ്പിലാക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും ഷെഡ്യൂളുകളിലെ അപാകതകൾ യൂണിയനുകൾ ചൂണ്ടിക്കാട്ടിയതോടെയാണ് തീരുമാനം മാറ്റിയത്. എട്ട് മണിക്കൂറിലധികം വരുന്ന തൊഴിൽ സമയത്തിന് രണ്ട് മണിക്കൂർ വരെ അടിസ്ഥാന ശമ്പളത്തിനും ക്ഷാമബത്തയ്‌ക്കും ആനുപാതികമായി ഇരട്ടി വേതനം നൽകുമെന്നാണ് മാനേജ്‌മെന്റ് അറിയിച്ചിരുന്നത്.
സിംഗിൾ ഡ്യൂട്ടി പരിഷ്‌കരണത്തിനെതിരെ കോൺഗ്രസ് അനുകൂല സംഘടന പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിന്നീട് തീരുമാനം പിൻവലിച്ചിരുന്നു. പണിമുടക്കുന്ന ജീവനക്കാർ അച്ചടക്കനടപടി നേരിടേണ്ടിവരുമെന്ന് മന്ത്രി ആന്റണി രാജു മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് അവസാന നിമിഷം പണിമുടക്ക് പിൻവലിച്ചതായി ടിഡിഎഫ് അറിയിച്ചത്.
Comments