ലക്നൗ: ജ്ഞാൻവാപി മസ്ജിദ് കേസ് പരിഗണിക്കുന്ന വാരാണസി ജില്ലാ കോടതി ബോംബുവെച്ച് തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. ഫുൽവാരിയ സ്വദേശിയായ പച്ചക്കറി വിൽപ്പനക്കാരനെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഭീഷണിപ്പെടുത്തിയത് ഇയാളാണോ എന്ന കാര്യം സ്ഥിരീകരിക്കാൻ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇയാളുടെ പേര് വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിയിലേക്കായിരുന്നു ഭീഷണി സന്ദേശം ലഭിച്ചത്. വാരാണസി കോടതി ബോംബുവെച്ച് തകർക്കുമെന്നും, പറ്റുമെങ്കിൽ തടയൂ എന്നുമായിരുന്നു ഭീഷണി. ഉടനെ ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഫോൺ വന്നത് ഫുൽവാരിയയിൽ നിന്നാണ് വ്യക്തമായി. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഭീഷണി സന്ദേശം വന്ന ഫോൺ പച്ചക്കറി വിൽപ്പനക്കാരന്റേതാണെന്ന് വ്യക്തമായത്. ഉടനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
ചോദ്യം ചെയ്യലിൽ താൻ തെറ്റ് ചെയ്തിട്ടില്ലെന്നും, തന്റെ ഫോൺ ആരോ മോഷ്ടിച്ചുവെന്നുമാണ് പച്ചക്കറി വിൽപ്പനക്കാരൻ പോലീസിനോട് പറഞ്ഞത്. ഇക്കാര്യം സ്ഥിരീകരിക്കാനാണ് ചോദ്യം ചെയ്യൽ. അയൽവാസിയാണ് ഫോൺ മോഷ്ടിച്ചതെന്നും പച്ചക്കറി വിൽപ്പനക്കാരൻ പോലീസിനോട് പറഞ്ഞിട്ടുണ്ട്.
Comments