ഇടുക്കി : വ്യാജ ആധാർ കാർഡ് നിർമ്മിച്ച് നൽകിയ യുവാവ് അറസ്റ്റിൽ . ഇടുക്കി പാറേൽ കവല ഉടുമ്പന്നൂർ മനയ്ക്കമാലിയിൽ അർഷലാണ് അറസ്റ്റിലായത്. കൊല്ലം കരുനാഗപ്പള്ളി പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മുക്കുപണ്ടം പണയം വച്ച് പണം തട്ടുന്ന സംഘത്തിനാണ് ഇയാൾ ആധാർ കാർഡ് നിർമ്മിച്ച് നൽകിയിരുന്നത്.
വള്ളിക്കാവിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് 3,71,000 രൂപ തട്ടിയ സംഘത്തിലെ അഞ്ചുപേർ പിടിയിലായിരുന്നു. ഈ സംഘത്തിനാണ് പ്രതി വ്യാജ ആധാർ കാർഡ് നിർമ്മിച്ച് നൽകിയത്. കഴിഞ്ഞ ദിവസമാണ് പണയസ്വർണം വ്യാജമാണെന്ന് സ്ഥാപന ഉടമ തിരിച്ചറിഞ്ഞത്. പിന്നാലെ ഉടമ പോലീസിൽ പരാതി നൽകി.
പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ തട്ടിപ്പ് സംഘത്തിലെ നിഷാദിനെ ആദ്യം പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മറ്റ് പ്രതികളെ പിടികൂടിയത്.ഇടുക്കിക്ക് പുറമെ
കൊല്ലം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിലും സംഘം തട്ടിപ്പ് നടത്തിയതായി അന്വേഷണസംഘം കണ്ടെത്തി. മലപ്പുറത്ത് നിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്തത് ഉൾപ്പെടെ 25 ഓളം കേസുകളിൽ പ്രതിയാണ് വ്യാജ ആധാർ കാർഡ് നിർമ്മിച്ച് അറസ്റ്റിലായ അർഷൽ.
Comments