ഛണ്ഡീഗഡ്: പഞ്ചാബിൽ പാക് ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധമുള്ള ഗ്രാമമുഖ്യൻ അറസ്റ്റിൽ. ഫിറോസ്പുർ സ്വദേശി ഹർപ്രീത് സിംഗിനെയാണ് പഞ്ചാബ് ഭീകര വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തത്. സംസ്ഥാനത്ത് എത്തുന്ന ഭീകരർക്ക് ഇയാൾ പണവും മറ്റ് സഹായങ്ങളും നൽകാറുള്ളതായി അന്വേഷണ സംഘം പറഞ്ഞു.
ജോഗ്വാൾ ഗ്രാമത്തിലെ ഗ്രാമമുഖ്യനാണ് ഹർപ്രീത് സിംഗ്. പാക് ചാര സംഘടനയുമായി ഇയാൾക്ക് ബന്ധമുള്ളതായി അടുത്തിടെ ഭീകര വിരുദ്ധ സ്ക്വാഡിന് വിവരം ലഭിച്ചിരുന്നു. ഇതിന് പിന്നാലെ സംഘം ഹർപ്രീതിനെ നിരീക്ഷിച്ചുവരികയായിരുന്നു. ഐഎസ്ഐയുമായുള്ള ബന്ധം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇന്നലെയായിരുന്നു ഹർപ്രീതിനെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ആഴ്ച ഭീകര ബന്ധം കണ്ടെത്തിയതിനെ തുടർന്ന് രണ്ട് പേരെ ഭീകര വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്നുമാണ് ഹർപ്രീത് സിംഗിനെക്കുറിച്ചുള്ള വിവരം ലഭിച്ചത്. പാകിസ്താനിലെ സുഹൃത്തായ ഹർവീന്ദർ സിംഗ് വഴിയാണ് ഇയാൾ ഐഎസ്ഐയ്ക്കായി പ്രവർത്തിക്കുന്നത് എന്നാണ് വിവരം. ഭീകരർക്ക് സഹായം നൽകുന്നതിന് പുറമേ രാജ്യത്തേക്ക് പാകിസ്താനിൽ നിന്നും നിരവധി തവണ ഹർപ്രീത് ആയുധങ്ങൾ എത്തിച്ചിട്ടുണ്ട്. എ.കെ 47 തോക്കുകളും ഉഗ്ര ശേഷിയുള്ള സ്ഫോടക വസ്തുക്കളുമാണ് രാജ്യത്തേക്ക് കടത്തിയത്. രാജ്യാന്തര ലഹരിക്കടത്ത് സംഘങ്ങളുമായും ഹർപ്രീതിന് ബന്ധമുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തിൽ ഹർപ്രീതിനെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇയാളിൽ നിന്നും നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
Comments