ചെന്നൈ : സെൻട്രൽ ജയിലിൽ നിന്നും 25 വർഷം മുൻപ് കടന്നു കളഞ്ഞ ഇരട്ടക്കൊലക്കേസ് പ്രതിയെ കുടുക്കിയത് 28 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ഫോൺ കോൾ . ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് തമിഴ്നാട് മധുര സെൻട്രൽ ജയിലിൽ കഴിയവെ പരോളിലിറങ്ങി മുങ്ങിയ വെള്ളച്ചാമിയാണ് പിടിയിലായത്. കട്ടപ്പന ഡിവൈഎസ്പിയുടെ സ്പെഷ്യൽ ടീമാണ് ഇടുക്കി വണ്ടൻമേട് മാലിയിൽ നിന്നും ഇയാളെ പിടികൂടിയത്.
വേലുച്ചാമി എന്ന പേരിലാണ് വണ്ടൻമേട് മാലി ഇഞ്ചപ്പടപ്പിൽ ഏലക്കാടുകൾക്ക് നടുവിൽ ഇയാൾ കഴിഞ്ഞിരുന്നത്. മൊബൈൽ ഫോണിന് റേഞ്ച് ഇല്ലാത്ത സ്ഥലമാണ് ഇവിടം. രണ്ടരവർഷം മുൻപായിരുന്നു വെള്ളച്ചാമി ഇവിടെയെത്തിയത്. തമിഴ്നാട്ടിൽ നിന്നും നിരവധി പേർ ഇവിടെ ജോലിക്ക് വാരാറുണ്ട്. ഇതിന്റെ മറ പറ്റി ഇവിടെ കഴിയാനായിരുന്നു വെള്ളച്ചാമിയുടെ നീക്കം.
വെള്ളച്ചാമിയുടെ ഫോട്ടോ പോലും കൈവശമില്ലാത്തതിനാലും ബന്ധുക്കളുമായി സഹകരണം ഇല്ലാത്തതിനാലും തമിഴ്നാട് പോലീസിന് ഇയാളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് അതിർത്തി മേഖലയായതിനാൽ കട്ടപ്പന ഡിവൈഎസ്പി യുടെ പ്രത്യേക അന്വേഷണ സംഘവുമായി തമിഴ്നാട് പോലീസ് ഈ വിവരം പങ്കുവെച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം മക്കളിൽ ഒരാൾക്ക് ഒരു കേരള നമ്പറിൽ നിന്ന് വിളിപോയതാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്. നമ്പർ മനസിലാക്കിയ തമിഴ്നാട് പോലീസ് ഇത് കേരള പൊലീസിന് കൈമാറുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
1984 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സ്വത്ത് തർക്കവും മുൻവൈരാഗ്യവും മൂലം ബന്ധുക്കളായ രണ്ട് യുവാക്കളെ രണ്ട് യുവാക്കളെ ഇയാൾ ദാരുണമായി കുത്തിയും വെട്ടിയും അടിച്ചും കൊലപ്പെടുത്തി. തമിഴ്നാട്ടിലുള്ള വരശനാട് കടമലക്കുണ്ട് ഭാഗത്ത് വച്ചായിരുന്നു സംഭവം. 1992 ൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞു വരവേ 1997ൽ പരോൾ തരപ്പെടുത്തി പുറത്തിറങ്ങിയശേഷം തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു.
Comments