തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ അന്ത്യശാസനത്തിന് വഴങ്ങി കേരള സർവകലാശാല സെനറ്റ് യോഗം 11ന് ചേരും. വിസി നിർണയ സമിതിയിലേക്ക് സെനറ്റ് പ്രതിനിധിയെ നൽകിയില്ലെങ്കിൽ കടുത്ത നടപടി ഉണ്ടാകുമെന്ന ഗവർണറുടെ മുന്നറിയിപ്പിനെ തുടർന്നാണ് യോഗം ചേരുന്നത്. കേരളാ വിസിക്കെതിരെ നടപടി എടുക്കുമെന്ന് ചാൻസലർ കൂടിയായ ഗവർണർ നിലപാട് കടുപ്പിച്ചതോടെ സർവകലാശാല വഴങ്ങുകയായിരുന്നു.
ഈ മാസം 24-നാണ് കേരള സർവകലാശാല വൈസ് ചാൻസലർ ഡോ.വിപി മഹാദേവൻപിള്ളയുടെ കാലാവധി അവസാനിക്കുന്നത്. ഇതിന് മുന്നോടിയായി ഗവർണർ രൂപീകരിച്ച സെർച്ച് കമ്മറ്റിയിലേക്ക് പ്രതിനിധിയെ അയക്കണമെന്നായിരുന്നു ഗവർണർ സർവകലാശാലയ്ക്ക് നിർദേശം നൽകിയത്. എന്നാൽ രാജ്ഭവൻ ഇക്കാര്യം നിരന്തരം ആവശ്യപ്പെട്ടെങ്കിലും സർവകലാശാല നിരാകരിച്ചു. ഇതോടെ വിസി നിർണയ സമിതിയിലേക്ക് സെനറ്റ് പ്രതിനിധിയെ നൽകിയില്ലെങ്കിൽ കടുത്ത നടപടി ഉണ്ടാകുമെന്ന ഗവർണറുടെ മുന്നറിയിപ്പ് വരികയും 11ന് സെനറ്റ് യോഗം ചേരാൻ തീരുമാനിക്കുകയുമായിരുന്നു. ഈ മാസം 11-നുള്ളിൽ പ്രതിനിധിയെ നിർദേശിച്ചില്ലെങ്കിൽ വിസിക്കെതിരെ നടപടി എടുക്കുമെന്നും സെനറ്റ് പിരിച്ചുവിടുമെന്നുമായിരുന്നു ഗവർണറുടെ അന്ത്യശാസനം.
യോഗം ചേരാൻ ദിവസം തീരുമാനിച്ചെങ്കിലും പ്രതിനിധിയെ നിർദേശിക്കുന്നതിൽ സർവ്വകലാശാല ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നാണ് വിവരം. അതേസമയം സെനറ്റ് തീരുമാനമനുസരിച്ച് തുടർനടപടികളിലേക്ക് പോകാനാണ് രാജ്ഭവന്റെ നീക്കം.
സർക്കാരിനൊപ്പം ചേർന്ന് പ്രതിനിധിയെ നൽകാതിരിക്കാനെടുത്ത മുൻ തീരുമാനത്തിൽ നിന്നും പിന്നോട്ട് പോകണോ അതോ ഗവർണർക്ക് വഴങ്ങി പ്രതിനിധിയെ നൽകണോയെന്നതിൽ ചർച്ച തുടരുകയാണ്. സെനറ്റ് ചേർന്ന് ഗവർണറെ വിമർശിച്ച് വീണ്ടും പ്രമേയം പാസാക്കിയാൽ രാജ്ഭവൻ കടുത്ത നടപടികളിലേക്ക് പോകാനാണ് സാധ്യത.
Comments