ഭോപ്പാൽ: സംസ്ഥാനത്ത് ഹുക്കാ ലോഞ്ചുകൾ നിരോധിച്ച് മദ്ധ്യപ്രദേശ് സർക്കാർ. ഇത്തരം കേന്ദ്രങ്ങൾ ഇനി പ്രവർത്തിക്കുന്നതായി ശ്രദ്ധയിൽപെട്ടാൽ ബുൾഡോസർ ഉപയോഗിച്ച് തകർക്കുമെന്നും മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ മുന്നറിയിപ്പ് നൽകി. അനധികൃത മയക്കുമരുന്ന് ഇടപാടുകൾ നടത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് സംസ്ഥാന സർക്കാരിന്റെ ലഹരിമുക്ത ക്യാമ്പെയ്ന് തുടക്കമിട്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സ്കൂളുകൾക്കും കോളജുകൾക്കും സമീപം ലഹരി വസ്തുക്കൾ വിൽക്കുന്നവർ കുട്ടികളുടെ ജീവിതം നശിപ്പിക്കുകയാണെന്നും അവരെ ലഹരിക്ക് അടിമകളാക്കി മാറ്റുകയാണെന്നും അദ്ദേഹം പറഞ്ഞു.
മയക്കുമരുന്ന് കടത്തുന്നവർക്കും വിൽക്കുന്നവർക്കും എതിരെ കർശന നടപടി സ്വീകരിക്കും. സമൂഹത്തെ ലഹരിമുക്തമാക്കാനുളള ഒരു മാർഗം പോലും സ്വീകരിക്കാതെ ഇരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മദ്ധ്യപ്രദേശിനെ ലഹരിമുക്തമാക്കാനുളള പ്രതിജ്ഞയും ചടങ്ങിലെടുത്തു. ക്യാമ്പെയ്ന്റെ ഭാഗമായി ഓരോ നഗരത്തിലും ഗ്രാമത്തിലും ലഹരിമുക്ത പരിപാടികൾ സംഘടിപ്പിക്കും.
സംസ്ഥാനത്ത് മദ്യ ഉപഭോഗം നിയന്ത്രിക്കാൻ എക്സൈസ് നയത്തിലും മാറ്റം കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു. യുവാക്കളെ മയക്കുമരുന്നിൽ നിന്നും ലഹരി ഉപയോഗത്തിൽ നിന്നും അകറ്റി നിർത്താനായി കായിക പരിപാടികളും യോഗയും സംസ്ഥാനത്ത് ഉടനീളം ആരംഭിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Comments