എറണാകുളം: പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ എറണാകുളം പെരുമ്പാവൂർ മേഖലയിൽ വ്യാജ തിരിച്ചറിയൽ രേഖയിൽ തങ്ങിയിരുന്ന ബംഗ്ലാദേശികൾ സംസ്ഥാനം വിട്ടതായി സൂചന. പോപ്പുലർ ഫ്രണ്ട് പ്രാദേശിക നേതാക്കളുടെ സംരക്ഷണയിലായിരുന്നു അനധികൃതമായി എത്തിയവർ കഴിഞ്ഞിരുന്നത്. പി എഫ് ഐ നിരോധനത്തിന് പിന്നാലെ വിവിധ ഭാഷാ തൊഴിലാളികൾ തമ്പടിച്ചിരുന്ന കേന്ദ്രങ്ങളിലും ആളുകൾ കുറഞ്ഞു.
വ്യാജ തിരിച്ചറിയൽ രേഖകളിൽ ബംഗ്ലാദേശികളെ ഇന്ത്യയിലേക്ക് കൊണ്ടുവരികയും, കേരളത്തിൽ ഇവർക്ക് സുരക്ഷിത താവളമൊരുക്കുകയും ചെയ്തതിൽ മതഭീകരവാദികളുടെ പങ്ക് നേരത്തെ തന്നെ വ്യക്തമായിരുന്നു. 2020 സെപ്തംബറിൽ എൻ ഐ എ പെരുമ്പാവൂരിൽ നടത്തിയ റെയ്ഡിൽ മൂന്ന് അൽ ഖ്വയ്ദ ഭീകരവാദികൾ പിടിയിലായിരുന്നു. രാജ്യത്താകെ നടന്ന റെയ്ഡിൽ 9 പേർ പിടിയിലായതിൽ മൂന്ന് പേർ പെരുമ്പാവൂരിൽ നിന്നായിരുന്നു. കഴിഞ്ഞ 10 വർഷത്തോളമായി പെരുമ്പാവൂർ കേന്ദ്രീകരിച്ച് നടന്ന ഭീകരവാദ പ്രവർത്തനങ്ങൾക്കെല്ലാം വിദേശ ഫണ്ടുകളും ലഭിച്ചിരുന്നു.
എന്നാൽ പോപ്പുലർ ഫ്രണ്ട് ഭീകരസംഘടനയെ രാജ്യത്ത് നിരോധിക്കുകയും ഇവയുടെ അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയതതോടെ സാമ്പത്തിക സ്രോതസുകൾ അടഞ്ഞ മതഭീകരവാദികൾ താൽക്കാലികമായി ഉൾവലിഞ്ഞിരിക്കുകയാണ്. ഇതിനൊപ്പമാണ് ഇവരുടെ സംരക്ഷണയിൽ വ്യാജ തിരിച്ചറിയൽ രേഖകളിൽ കഴിഞ്ഞിരുന്ന ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരും സംസ്ഥാനം വിട്ടെന്ന് സൂചന. ബംഗാളികളായായിരുന്നു ബംഗ്ലാദേശികൾ എറണാകുളം പെരുമ്പാവൂർ മേഖലയിലടക്കം കഴിഞ്ഞിരുന്നത്.
പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിലെ റെയ്ഡിനും, രഹസ്യാന്വേഷണ നിരീക്ഷണം ശക്തമാക്കിയതിനുമൊപ്പമാണ് പെരുമ്പാവൂർ മേഖലയിൽ നിന്ന് പലരും അപ്രത്യക്ഷരായത്.
ആലുവ, കളമശ്ശേരി, മൂവാറ്റുപുഴ മേഖലകളും കർശന നിരീക്ഷണത്തിലാണ്.പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ മുങ്ങിയവരുടെ വിവരങ്ങൾ വിവിധ അന്വേഷണ ഏജൻസികളും ശേഖരിക്കും.
Comments