കൊച്ചി: യുഎപിഎ കേസിൽ പോപ്പുലർ ഫ്രണ്ട് നേതാവ് എ.അബ്ദുൾ സത്താറിനെ അഞ്ച് ദിവസത്തെ എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു. കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതിയാണ് ഉത്തരവിട്ടത്. വെള്ളിയാഴ്ച വരെയാണ് കസ്റ്റഡി കാലാവധി. ഏഴ് ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നാണ് ആവശ്യപ്പെട്ടിരുന്നതെങ്കിലും അഞ്ച് ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചത്. കേരളത്തിൽ എൻഐഎ രജിസ്റ്റർ ചെയ്ത കേസിലെ മൂന്നാം പ്രതിയാണ് അബ്ദുൾ സത്താർ. സംസ്ഥാന വ്യാപകമായി എൻഐഎ നടത്തിയ റെയ്ഡിന് പിന്നാലെ ഒളിവിൽ പോയ ഇയാളെ കഴിഞ്ഞ ദിവസമാണ് കരുനാഗപ്പള്ളിയിൽ നിന്ന് അറസ്റ്റ് ചെയ്തത്.
ഈ മാസം 20 വരെ ഇയാളെ റിമാൻഡ് ചെയ്തിരുന്നു. വെള്ളിയാഴ്ചയാണ് കസ്റ്റഡി ആവശ്യപ്പെട്ട് എൻഐഎ അപേക്ഷ നൽകിയത്. പോപ്പുലർ ഫ്രണ്ടിന് വിദേശ ഫണ്ടിങ് അടക്കം വരുന്നതിൽ വിശദമായ അന്വേഷണം വേണമെന്ന് എൻ ഐ എ കോടതിയെ അറിയിച്ചു. സംഘടന ജനറൽ സെക്രട്ടറി എന്ന നിലയിൽ എ. അബ്ദുൽ സത്താറിനെ ചോദ്യം ചെയ്യണമെന്നും എൻഐഎയുടെ കസ്റ്റഡി അപേക്ഷയിൽ പറയുന്നു. ഭീകര സംഘടനകളിലേക്കുള്ള റിക്രൂട്ട്മെന്റ്, സ്വത്തുക്കൾ വാങ്ങിക്കൂട്ടൽ എന്നിവയിലും അന്വേഷണം നടത്തുമെന്ന് എൻഐഎ വ്യക്തമാക്കിയിട്ടുണ്ട്. പോപ്പുലർ ഫ്രണ്ടിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയാണ് അബ്ദുൾ സത്താർ.
Comments