തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്കെതിരെ കെഎസ്ആർടിസി മാനേജ്‌മെന്റിന് ലഭിക്കുന്ന പരാതികൾ സംബന്ധിച്ച റിപ്പോർട്ട് പുറത്ത്. ബസിൽ കയറിയ യാത്രികരെ വനിതാ കണ്ടക്ടർ അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ട സംഭവത്തിൽ വലിയ പ്രതിഷേധം ഉയരുന്നതിനിടെയാണ് റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. ഒരു മാസം മാനേജ്‌മെന്റിന് ജീവനക്കാരെക്കുറിച്ചുള്ള നാനൂറിലേറെ പരാതികളാണ് ലഭിക്കുന്നത് എന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ ജീവനക്കാർക്കെതിരെ നടപടികൾ സ്വീകരിക്കുന്നുമുണ്ട്.
ഒരു മാസം പരാതികളുടെ അടിസ്ഥാനത്തിൽ 50 ഓളം ജീവനക്കാരെയാണ് മാനേജ്‌മെന്റ് സസ്‌പെൻഡ് ചെയ്യുന്നത്. പരാതികൾ ഗൗരവമുള്ളതല്ലെങ്കിൽ ഡിപ്പോ തലത്തിൽ ജീവനക്കാർക്ക് താക്കീതും നൽകുന്നുണ്ട്. ഒരു ദിവസം തന്നെ നിരവധി പരാതികളാണ് ജീവനക്കാരെക്കുറിച്ച് സംസ്ഥാനത്തെ വിവിധ ഡിപ്പോകളിൽ ലഭിക്കുന്നത്. കൺട്രോൾ റൂമിലും, സ്‌റ്റേഷൻമാസ്റ്ററുടെ ഓഫീസിലും പരാതി നൽകുന്നവരുടെ എണ്ണവും ഏറെ കൂടുതലാണ്. കെഎസ്ആർടിസി ജീവനക്കാരിൽ നിന്നും ദുരനുഭവം നേരിടുന്നവരിൽ 80 ശതമാനം യാത്രികരും രേഖാമൂലമാണ് പരാതി നൽകുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
തൊഴിൽ അന്തരീക്ഷവുമായി പൊരുത്തപ്പെട്ട് പോകാൻ കഴിയാത്തതാണ് ജീവനക്കാർ ഇത്തരത്തിൽ മോശമായി പെരുമാറുന്നതിന് ഒരു കാരണമായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. ഇതിന് പുറമേ ശമ്പള പ്രതിസന്ധിയും ഇതേ തുടർന്നുള്ള മാനസിക സമ്മർദ്ദവും ഇത്തരം പെരുമാറ്റങ്ങൾക്ക് കാരണമാണെന്നും റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്.
Comments