ഇസ്ലാമാബാദ് : പാകിസ്താനിലെ 5.7 ദശലക്ഷം പ്രളയബാധിതർക്ക് മൂന്ന് മാസത്തിനുള്ളിൽ ഭക്ഷ്യ പ്രതിസന്ധി നേരിടേണ്ടി വരുമെന്ന് റിപ്പോർട്ട്. യുഎൻ മാനുഷിക ഏജൻസിയാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വെള്ളപ്പൊക്കത്തിന് മുൻപ് തന്നെ രാജ്യത്ത് ഭക്ഷ്യ പ്രതിസന്ധി നിലനിന്നിരുന്നു.
ജനസംഖ്യയുടെ 16 ശതമാനം ജനങ്ങൾ ചെറിയ തോതിൽ എങ്കിലും ഭക്ഷ്യക്ഷാമം അനുഭവിച്ചിരുന്നതായി ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ വ്യക്തമാക്കിയിരുന്നു. എന്നാൽ അടുത്ത വിളവെടുപ്പ് വരെ ക്ഷാമം ഇല്ലാതിരിക്കാൻ ശേഖരിച്ച് വച്ചിരിക്കുന്നഗോതമ്പ് മതിയകും എന്നാണ് സർക്കാർ നിലപാട്.
ഇതിന് പുറമെ വെള്ളപ്പൊക്കം രൂക്ഷമായ സിന്ധ്, തെക്കുപടിഞ്ഞാറൻ ബലൂചിസ്ഥാൻ പ്രവിശ്യകളിൽ ജലജന്യ രോഗങ്ങളാൽ ജനങ്ങൾ വലയുകയാണ്. പ്രദേശത്തെ ഭൂരിഭാഗം ആളുകൾക്കും ത്വക്ക് രോഗം ഉൾപ്പെടെ പിടിപ്പെടുന്ന സാഹചര്യമാണ് ഉള്ളത്. വീടുകൾ നഷ്ടപ്പെട്ട ജനങ്ങൾ വൃത്തിഹീനമായ താത്കാലിക ഷെൽട്ടറുകളിലാണ് താമസിക്കുന്നത്. ഇത് രോഗ വ്യാപനം വർദ്ധിക്കുന്നതിന് കാരണമാവുകയാണ്.
രാജ്യത്ത് രൂക്ഷമായി പെയ്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തി 1,695 പേർ മരണപ്പെടുകയും 33 മില്യൺ ആളുകൾ ദുരിതത്തിലാവുകയും ചെയ്തതായാണ് റിപ്പോർട്ട്. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ ഏറ്റവും പുതിയ കണക്കിലാണ് വിവരം. ജൂൺ പകുതി മുതൽ പാകിസ്താനിൽ തുടർച്ചയായി പെയ്ത മഴയിലും തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും നിരവധി നാശനഷ്ടങ്ങളാണ് സംഭവിച്ചത്. 1.8 ദശലക്ഷം വീടുകൾ തകർന്നു, റോഡുകൾ ഒലിച്ചുപോയി, 440 പാലങ്ങൾ തകർന്നു, റെയിൽവേ ഗതാഗതം തടസ്സപ്പെട്ടു. 1.5 ദശലക്ഷം വീടുകൾ തകർന്ന സിന്ധ് പ്രവിശ്യയിലാണ് ഏറ്റവും അധികം നാശമുണ്ടായത്.
പുനരധിവാസത്തിനായി 600 മില്യൺ യു എസ് ഡോളർ അധികമായി വേണമെന്ന് ഐക്യരാഷ്ട്ര സഭയോട് അഭ്യർത്ഥിക്കാനൊരുങ്ങുകയാണ് രാജ്യം.ദുരിതാശ്വാസ സഹായമായി ഐക്യരാഷ്ട്ര സഭ മുൻപ് 160 ദശലക്ഷം യു എസ് ഡോളർ ഗ്രാന്റായി നൽകിയിരുന്നു. എന്നാൽ ഇത് മതിയാകില്ലെന്ന കണ്ടെത്തലിനെ തുടർന്നാണ് കൂടുതൽ ഗ്രാന്റ് അനുവദിച്ച് നൽകണമെന്ന് അഭ്യർത്ഥിക്കുന്നത്.
Comments