കണ്ണൂർ: മുൻ ആഭ്യന്തരമന്ത്രിയും സിപിഐഎം സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണൻ ഇനി ഓർമ്മ.മൃതദേഹം പൂർണ ബഹുമതികളോടെ പയ്യാമ്പലത്ത് സംസ്കരിച്ചു. മുൻമുഖ്യമന്ത്രി ഇകെ നായനാരുടെയും സിപിഎം നേതാവ് ചടയൻ ഗോവിന്ദന്റെയും സ്മൃതി കുടീരത്തിന് നടുവിലാണ് അന്ത്യവിശ്രമം.
മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമടക്കമുള്ള മുതിർന്ന നേതാക്കളാണ് മൃതദേഹം ചുമലിൽ വഹിച്ചത്. മക്കളായ ബിനോയ് കോടിയേരിയും ബിനീഷ് കോടിയേരിയും ചേർന്ന് ചിതയ്ക്ക് തീ കൊളുത്തി.
വൈകീട്ട് മൂന്നയോടെയാണ് കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര സിപിഎം ജില്ലാ കമ്മറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിൻ നിന്നും പയ്യാമ്പലത്ത് എത്തിയത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, പിബി അംഗം പ്രകാശ് കാരാട്ട്, ബിജെപി നേതാവ് വത്സൻ തില്ലങ്കേരി, സികെ പദ്മനാഭൻ,പ്രതിപക്ഷ നേതാവ് വിഡി സതീശൻ തുടങ്ങിയ നേതാക്കളാണ് കോടിയേരി ബാലകൃഷ്ണന് അന്ത്യാഞ്ജലി അർപ്പിച്ചു.
അർബുദബാധിതനായിരുന്ന കോടിയേരി ബാലകൃഷ്ണൻ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ ശനിയാഴ്ച രാത്രി എട്ടുമണിയോടെ ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്.ഇന്നലെ ഉച്ചയോടെ എയർ ആംബുലൻസിൽ മൃതദേഹം കണ്ണൂരിലെത്തിക്കുകയായിരുന്നു.
Comments