തിരുവനന്തപുരം: മുതിർന്ന നേതാവ് കാനം രാജേന്ദ്രൻ വീണ്ടും സിപിഐ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. ഇത് മൂന്നാം തവണയാണ് അദ്ദേഹം ഈ സ്ഥാനത്തെത്തുന്നത്.മത്സരമില്ലാതെയാണ് കാനം രാജേന്ദ്രൻ തിരഞ്ഞെടുക്കപ്പെട്ടത്.നേരത്തെ അസി. സെക്രട്ടറി പ്രകാശ് ബാബുവും സിഎൻ ചന്ദ്രനും മത്സരിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നുവെങ്കിലും കാനത്തെ വീണ്ടും സെക്രട്ടറിയായി വീ തിരഞ്ഞെടുക്കുകയായിരുന്നു.
സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പാർട്ടി പ്രവർത്തകർക്ക് നന്ദി പറഞ്ഞ് കാനം.കഥകൾ മെനഞ്ഞവർ നിരാശരായി. സി.പി.ഐ വേറിട്ട പാർട്ടിയാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചു. അവിസ്മരണീയമായ അധ്യായമെന്നും പാർട്ടിയെ ഐക്യത്തോടെ നയിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. സെക്രട്ടറി സ്ഥാനത്തേക്ക് കെ ഇ ഇസ്മയിലായിരുന്നു കാനത്തെ നിർദ്ദേശിച്ചത്. പന്ന്യൻ രവീന്ദ്രൻ പിന്തുണച്ചു. 111 അംഗങ്ങളെ കൗൺസിലേക്ക് തിരഞ്ഞെടുത്തു.പാർട്ടി കോൺഗ്രസിലേക്കും 111 പേരുണ്ടെന്നാണ് വിവരം.
സിപിഐ സംസ്ഥാന സമ്മേളനം അവസാനിക്കാനിരിക്കെ കാനം രാജേന്ദ്രനെതിരെ വിമതപക്ഷം തലപൊക്കിയത് പാർട്ടിയ്ക്കുള്ളിലെ വിഭാഗീയത വെളിച്ചെത്ത് കൊണ്ടുവന്നിരുന്നു. പരസ്യപ്രതികരണം നടത്തിയ നേതാക്കൾക്കെതിരെ നടപടി വേണമെന്ന് കാനം പക്ഷം ആവശ്യപ്പെട്ടിരുന്നു.എല്ലാ സൗഭാഗ്യവും ലഭിച്ച മുതിർന്ന നേതാക്കളുടെ പരസ്യപ്രതികരണങ്ങൾ സമ്മേളനത്തിന്റെ ശോഭ കെടുത്തിയെന്നായിരുന്നു കുറ്റപ്പെടുത്തൽ.
സിപിഐഎമ്മിന് മുന്നിൽ സിപിഐയെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അടിയറ വെച്ചെന്ന് ഉൾപ്പെടെയുള്ള ആരോപണങ്ങളാണ് പ്രതിനിധികൾ സംസ്ഥാന സമ്മേളനത്തിലും ആവർത്തിച്ചത്. മുന്നണിയാകുമ്പോൾ സുഖദു:ഖങ്ങൾ അനുഭവിക്കണമെന്നാണ് സംസ്ഥാന സെക്രട്ടറി പറഞ്ഞത്. എന്നാൽ സിപിഐക്ക് ഇപ്പോൾ ദുഖം മാത്രമേയുള്ളൂ എന്നായിരുന്നു പ്രതിനിധികളുടെ വിമർശനം.സിപിഐയിൽ ഇപ്പോൾ കാനം രാജേന്ദ്രന്റെ അപ്രമാദിത്വമാണെന്നാണെന്നും കാനത്തെ വിമർശിച്ചാൽ പാർട്ടിയെ വിമർശിച്ചു എന്ന് പറയുന്നത് അൽപ്പത്തരമാണെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തിയിരുന്നു.
Comments