ബംഗളൂരു: കർണാടകയിലെ മിത്തൂരിൽ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് ആയുധപരിശീലനം നൽകിയിരുന്നതായി റിപ്പോർട്ട്. തോക്കുകളും പിസ്റ്റളുകളും ഉൾപ്പെടെയുള്ള ആയുധങ്ങളുടെ പരിശീലനം നൽകിയിരുന്നതായാണ് കണ്ടെത്തൽ. മിത്തൂരിലെ ഫ്രീഡം കമ്മ്യൂണിറ്റി ഹാളിൽ വെച്ചാണ് ഭീകരർക്ക് പരിശീലനം നൽകിയിരുന്നത്.
തോക്കുകളുടെയും പിസ്റ്റളുകളുടെയും ഉപയോഗം സംബന്ധിച്ചുളള ക്ലാസുകളും പരിശീലനവുമാണ് ബന്ത്വാല താലൂക്കിലെ മിത്തൂരിൽ നടന്നത്. പിസ്റ്റളുകളുടെയും തോക്കുകളുടെയും ചിത്രങ്ങൾ കാണിച്ചും വീഡിയോകളുടെ സഹായത്തോടെയുമായിരുന്നു ക്ലാസുകൾ നൽകിയത്. ഇത്തരം ആയുധങ്ങൾ ഉപയോഗിക്കാൻ വിദഗ്ധ പരിശീലനം നേടിയ കേരളത്തിൽ നിന്നുളളവരാണ് ക്ലാസുകൾ എടുത്തത്. കന്നഡ മാദ്ധ്യമങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
സത്യമംഗലം വനത്തിൽ വെച്ചും ഭീകരർക്ക് പരിശീലനം ലഭിച്ചിരുന്നു. ഇതിന്റെ മൊബൈൽ ചിത്രങ്ങൾ ഉൾപ്പെടെ പോലീസ് ശേഖരിച്ചിട്ടുണ്ട്. കർണാടകയിൽ അറസ്റ്റിലായ പിഎഫ്ഐ ഭീകരരെ ചോദ്യം ചെയ്തതിൽ നിന്നാണ് ഞെട്ടിക്കുന്ന വിവരം ലഭിച്ചത്. പിടിയിലായവരെ ചോദ്യം ചെയ്യാൻ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിന്നുളള ഇൻസ്പെക്ടർമാരടങ്ങിയ പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.
അതേസമയം അറസ്റ്റിലായ 15 പിഎഫ്ഐ നേതാക്കളുടെ വിചാരണ എൻഐഎയുടെ പ്രത്യേക കോടതിയിലേക്ക് മാറ്റിയതായി ബംഗളൂരു അഡീഷണൽ ചീഫ് മെട്രോപൊളീറ്റൻ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. യുഎപിഎ പ്രകാരം ഭീകരർക്കെതിരെ കേസെടുക്കും.
Comments