ന്യൂഡൽഹി: ഓൺലൈൻ ചൂതാട്ടവും പരസ്യങ്ങളും പ്രസിദ്ധീകരിക്കരുതെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്രസർക്കാർ. രാജ്യത്തെ വാർത്താ വെബ്സൈറ്റുകൾക്കും, ഒടിടി പ്ലാറ്റ്ഫോമുകൾക്കും,സ്വകാര്യചാനലുകൾക്കുമാണ് കേന്ദ്രസർക്കാർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഓൺലൈൻ ചൂതാട്ടം അല്ലെങ്കിൽ വാതുവെപ്പ് സൈറ്റുകളുടെയോ അവയുമായി ബന്ധപ്പെട്ട പ്ലാറ്റ്ഫോമുകളുടെയോ പരസ്യങ്ങൾ നൽകരുതെന്ന് കർശനമായി നിർദേശിക്കുകയാണെന്ന് കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയം അറിയിച്ചു.
ചില ഡിജിറ്റൽ മാദ്ധ്യമങ്ങളും ഒടിടി പ്ലാറ്റ്ഫോമുകളും ഓൺലൈൻ വാതുവെപ്പ് സൈറ്റുകളുടെ പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഓൺലൈൻ ചൂതാട്ടവും വാതുവെപ്പും നിയമവിരുദ്ധമാണെന്ന് കേന്ദ്രം വ്യക്തമാക്കി.ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ അത്തരം പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും, അല്ലാത്തപക്ഷം നിയമനടപടികൾ സ്വീകരിക്കുമെന്നും കേന്ദ്രസർക്കാർ മുന്നറിയിപ്പ് നൽകി.
വാതുവെപ്പ് സൈറ്റുകളോ, ഇതുമായി ബന്ധപ്പെട്ട ന്യൂസ് വെബ്സൈറ്റുകളോ ഇന്ത്യൻ നിയമം അനുസരിച്ച് പ്രവർത്തിക്കുന്നതോ, രജിസ്റ്റർ ചെയ്തിട്ടുള്ളതോ അല്ല. ഇവരുടെ പരസ്യങ്ങൾ ചാനലുകളിലോ ഡിജിറ്റൽ മാദ്ധ്യമങ്ങളിലോ കാണിക്കാൻ പാടുള്ളതല്ല. ഓൺലൈൻ വാതുവെപ്പ് പ്ലാറ്റ്ഫോമുകൾ പ്രൊഫഷണൽ സ്പോർട്സ് ബ്ലോഗുകളായും സ്പോർട്സ് വാർത്താ വെബ്സൈറ്റുകളായും പരസ്യം ചെയ്യുന്നതായി ഉപഭോക്തൃകാര്യ വകുപ്പും അറിയിച്ചിട്ടുണ്ടെന്നും കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയം വ്യക്തമാക്കി.
ഓൺലൈൻ വാതുവെപ്പ് സൈറ്റുകളിൽ നിന്ന് നിരവധി പേർക്ക് പണം നഷ്ടപ്പെട്ടതായി വാർത്തകൾ പുറത്ത് വന്നിരുന്നു. വലിയ തുക നഷ്ടപ്പെട്ടവരിൽ ചിലർ ജീവനൊടുക്കിയിരുന്നു.വാതുവെപ്പ് നിയമവിരുദ്ധമാണെന്ന് കേന്ദ്രസർക്കാർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ഇത് അവഗണിച്ച് വാതുവെപ്പ് സൈറ്റുകൾ പ്രമുഖ താരങ്ങളെ ഉൾപ്പെടെ അഭിനയിപ്പിച്ച് പരസ്യങ്ങൾ പ്രചരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രസർക്കാരിന്റെ നിർണായക നടപടി.
Comments