എറണാകുളം : ആലുവയിൽ എടിഎം കുത്തി തുറന്ന് പണം മോഷ്ടിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. മാള അന്നമനട സ്വദേശി ഷിനാസാണ് അറസ്റ്റിലായത്. ഇന്ന് പുലർച്ചെയാണ് സംഭവം .
എംടിഎമ്മിൽ എത്തിയ ഇയാൾ പണം മോഷ്ടിക്കാൻ ശ്രമിച്ചതിനിടെ ബാങ്ക് ആസ്ഥാനത്ത് അലാം മുഴങ്ങി. പേടിച്ച ഇയാൾ വേഗത്തിൽ ഇറങ്ങി ഓടി. പിന്നാലെ ബാങ്ക് അധികൃതർ പോലീസിനെ വിവരം അറിയിച്ചു. ഒപ്പം സി സി ടി വി ദൃശ്യങ്ങളും കൈമാറി. പോലീസ് നൈറ്റ് പട്രോളിംഗ് സംഘത്തെ വിവരം അറിയിച്ചതിന് പിന്നാലെ പ്രതിയെ രാത്രി തന്നെ നഗരത്തിൽ നിന്ന് പിടികൂടുകയായിരുന്നു. അറസ്റ്റിലായ ഇയാൾ നിരവധി മോഷണ കേസുകളിൽ പ്രതിയാണ്.
കുറച്ച് നാൾ മുമ്പാണ് സമാന സംഭവം ആലപ്പുഴയിലും ഉണ്ടായത്. എന്നാൽ അന്നും പ്രതിയെ കുടുക്കിയത് സിസിടിവി ദൃശ്യങ്ങളാണ്.എടത്വ പാലത്തിനു താഴെ പുറംപോക്കിൽ താമസിക്കുന്ന സത്യവേൽ ആണ് പിടിയിലായത്. ബാങ്ക് ഓഫ് ബറോഡയുടെ എടത്വ ശാഖയ്ക്ക് സമീപം പ്രവർത്തിക്കുന്ന എടിഎമ്മാണ് പ്രതി കുത്തിത്തുറക്കാൻ ശ്രമിച്ചത്. ശ്രമം പരാജയപ്പെട്ടതോടെ പ്രതി പിന്തിരിഞ്ഞ് മടങ്ങി. പിറ്റേന്ന് രാവിലെ ബാങ്കിലെത്തിയ ജീവനക്കാരാണ് എടിഎമ്മിൽ കവർച്ചാ ശ്രമം നടന്നതായി തിരിച്ചറിയുന്നത്. തുടർന്ന് ബ്രാഞ്ച് മാനേജർ എടത്വ പോലീസിൽ നൽകിയ പരാതിയെത്തുടർന്ന് അന്വേഷണം ആരംഭിച്ച് പ്രതിയെ പിടികൂടുകയായിരുന്നു.
Comments