ദുബായ്: കേരളത്തിലേക്ക് മടങ്ങണമെന്ന ആഗ്രഹം ബാക്കിയാക്കി അറ്റ്ലസ് രാമചന്ദ്രൻ യാത്രയായി. പ്രാദേശിക സമയം വൈകിട്ട് 5.30ന് ജബൽ അലി ഹിന്ദു ക്രിമേഷൻ സെന്ററിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്. സഹോദരൻ രാമപ്രസാദാണ് കർമ്മം ചെയ്തത്.
സംസ്കാര ചടങ്ങിൽ ഭാര്യയും മക്കളും അടുത്ത ബന്ധുക്കളും സാമൂഹ്യപ്രവർത്തകരും മാത്രമാണ് സംബന്ധിച്ചത്. മരണശേഷം കൊറോണ സ്ഥിരീകരിച്ചതിനാൽ ദുബായ് സർക്കാരിന്റെ മാനദണ്ഡങ്ങൾ അനുസരിച്ചായിരുന്നു സംസ്കാര ചടങ്ങുകൾ.
ഹൃദയാഘാതത്തെ തുടർന്ന് ദുബായിലെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു അറ്റ്ലസ് രാമചന്ദ്രന്റെ അന്ത്യം. 80 വയസായിരുന്നു. ഭാര്യ ഇന്ദു രാമചന്ദ്രൻ, മകൾ ഡോ. മഞ്ജു രാമചന്ദ്രൻ, പേരക്കുട്ടികളായ ചാന്ദിനി, അർജുൻ എന്നിവർ മരണ സമയത്ത് ഒപ്പമുണ്ടായിരുന്നു. ശനിയാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. ഏറെനാളായി വാർദ്ധക്യസഹജമായ അസുഖങ്ങൾ ബാധിച്ചിരുന്നു.
ഗൾഫ് രാജ്യങ്ങളിൽ ഏറെ സുഹൃത് വലയമുള്ള അറ്റ്ലസ് രാമചന്ദ്രന് ഒരിക്കൽ ബിസിനസ് തകർച്ചയുണ്ടാകുകയും തുടർന്ന് ജയിൽ വാസം വരെ അനുഭവിക്കേണ്ടി വരികയും ചെയ്തിരുന്നു. കേസുകളിൽ നിന്ന് മുക്തി നേടിയ ശേഷം ദുബായിലെ പൊതുവേദികളിലടക്കം സജീവമായി. ഇതിനിടെ പുതിയ ബിസിനസ് സംരംഭങ്ങൾ ആരംഭിക്കാൻ തയ്യാറെടുക്കവെയാണ് മരണം സംഭവിച്ചത്.
Comments