തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ രണ്ടാഴ്ചത്തെ വിദേശ പര്യടനം ആരംഭിച്ചു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 3.45 നാണ് നോർവേ വിമാനത്തിൽ യാത്ര തിരിച്ചത്. മന്ത്രിമാരായ പി രാജീവും വി.അബ്ദുറഹ്മാനും മുഖ്യമന്ത്രിക്കൊപ്പമുണ്ട്.
സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ വ്യവസായ മേഖലകളിലെ പുരോഗതി ലക്ഷ്യമിട്ടാണ് യാത്ര. ഫിൻലൻഡ്, നോർവേ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളാണ് മുഖ്യമന്ത്രി സന്ദർശിക്കുന്നത്. ഫിൻലൻഡ് വിദ്യാഭ്യാസ മാതൃക പഠിച്ച് അത് കേരളത്തിൽ നടപ്പാക്കുകയാണ് ലക്ഷ്യം എന്നാണ് സർക്കാർ വിശദീകരണം.
ഇംഗ്ലണ്ടും വെയ്ൽസുമാണ് സന്ദർശിക്കുന്ന മറ്റ് രണ്ടിടങ്ങൾ. വെയ്ൽസിലെ ആരോഗ്യം ഉൾപ്പെടെയുളള മേഖലകളിലെ സഹകരണം മെച്ചപ്പെടുത്തുന്നതിനായി മന്ത്രിതല ചർച്ചകൾ നടത്തും. മൂന്നാം ലോകകേരളസഭയുടെ തുടർച്ചയായി ലണ്ടനിൽ സംഘടിപ്പിക്കുന്ന പ്രാദേശിക യോഗത്തിലും മുഖ്യമന്ത്രിയും സംഘവും പങ്കെടുക്കും.
മുൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടർന്നാണ് ഒക്ടോബർ 1 ന് നടത്താനിരുന്ന യാത്ര മാറ്റിവെച്ചത്.
Comments