മൂന്നാർ: കടുവ ഇറങ്ങിയ മൂന്നാർ രാജമലയിൽ പ്രദേശവാസികൾക്ക് ജാഗ്രതാ നിർദ്ദേശം. കടുവ അക്രമകാരിയായതിനാൽ വീടിനുള്ളിൽ നിന്ന് പുറത്തിറങ്ങരുതെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. കടുവയെ കണ്ടെത്താൻ ഇന്ന് ഡ്രോൺ ഉപയോഗിച്ച് തിരച്ചിൽ നടത്താനാണ് തീരുമാനം. കടുവ റോഡിലൂടെ ഒാടിപ്പോകുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. പ്രദേശത്ത് കടുവയുടെ ആക്രമണത്തിൽ 10 പശുക്കളാണ് ചത്തത്. ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങി തൊഴുത്തിൽ കെട്ടിയിട്ടിരുന്ന മൃഗങ്ങളെ കൂട്ടത്തോടെ കടിച്ചു കൊല്ലുന്ന സംഭവം ഇതാദ്യമാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.
മൂന്നാർ നയമക്കാട് എസ്റ്റേറ്റിലിറങ്ങിയ കടുവയെ പിടികൂടാനായി ഇന്നലെ വൈകിട്ട് വനംവകുപ്പ് മൂന്നിടങ്ങളിൽ കൂട് സ്ഥാപിച്ചിരുന്നു. രാത്രി കടുവ ഇര തേടാനെത്തും എന്ന പ്രതീക്ഷയിലാണ് കൂടുകൾ സ്ഥാപിച്ച് കാത്തിരുന്നത്. എന്നാൽ കൂട് വച്ച ഭാഗത്തേക്ക് കടുവ എത്തിയിട്ടില്ല. നയമക്കാട് ഈസ്റ്റ് ഡിവിഷനിൽ രണ്ട് ദിവസത്തിനിടെ 13 പശുക്കളാണ് ആക്രമണത്തിന് ഇരയായത്. ഇതിൽ പത്ത് പശുക്കൾ ചത്തു. അതേസമയം നയമക്കാടിന് സമീപമുള്ള പെരിയവരയിൽ കടുവ ഇറങ്ങിയെന്ന വിവരവും പുറത്ത് വരുന്നുണ്ട്.
ഇന്നലെ 10 മണിയോടെ നയമക്കാട് ഒരു ആൺകടുവയെ കണ്ടിരുന്നു. എന്നാൽ ഈ കടുവ തന്നെയാണോ വളർത്തു മൃഗങ്ങളെ ആക്രമിച്ചത് എന്ന കാര്യത്തിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല. ആളുകൾ തിങ്ങിപ്പാർക്കുന്ന ലയങ്ങൾക്ക് സമീപത്ത് കടുവയുടെ സാന്നിദ്ധ്യം കണ്ടെത്തിയതോടെ ജനങ്ങളാകെ ഭീതിയിലാണ്. കടുവയെ പിടികൂടാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കിയെന്ന് വനംവകുപ്പ് വ്യക്തമാക്കി.
Comments