അഹമ്മദാബാദ് : കൊച്ചി മെട്രോയിൽ ഗ്രാഫിറ്റി ചെയ്തെന്ന് സംശയിക്കുന്ന നാല് ഇറ്റാലിയൻ പൗരന്മാർ അറസ്റ്റിൽ. ഗുജറാത്ത് ക്രൈം ബ്രാഞ്ചും ഭീകര വിരുദ്ധ സ്ക്വാഡും നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ജാൻലുക, സാഷ, ഡാനിയൽ, പൗലോ എന്നിവരാണ് പിടിയിലായത്. ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിൽ എത്തിയവരാണ് ഇവർ.
പ്രതികളെ ചോദ്യം ചെയ്യാനായി മെട്രോ പൊലീസ് അഹമ്മദാബാദിലേക്ക് തിരിച്ചു. ഇവരെ ചോദ്യം ചെയ്ത ശേഷം വ്യക്തത വരുമെന്ന് കൊച്ചി പൊലീസ് അറിയിച്ചു.
രാജ്യവ്യാപകമായി റെയിൽവേയിൽ ഗ്രാഫിറ്റി വാന്റലിസം നടപ്പിലാക്കുന്ന റെയിൽവേ ഗൂൺസ് എന്ന സംഘമാണ് പിടിയിലായത്. ഗുജറാത്ത് മെട്രോയുടെ ഉദ്ഘാടനത്തിന് മണ്ക്കൂറുകൾക്ക് മുമ്പ് ഗുജറാത്ത് മെട്രോയിലും ഇവർ ഗ്രാഫിറ്റി ചെയ്തിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ഇവർ നാല് പേരുണ്ടെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
ഡൽഹി, മുംബൈ ജയ്പൂർ എന്നിവിടങ്ങളിലും സമാനമായ സംഭവം ഉണ്ടായതായാണ് വിവരം. ടൂറിസ്റ്റ് വിസയിൽ രാജ്യത്തെത്തിയ ഇവർ പല ഭാഗങ്ങളിലും കറങ്ങി നടന്നു. പല മെട്രോ സ്റ്റേഷനുകളിലും അതിക്രമിച്ചു കടന്ന് പ്രതികൾ ഇത്തരം അക്രമങ്ങൾ ചെയ്തിട്ടുണ്ടെന്നും തെളിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ മെയ് മാസത്തിലാണ് കൊച്ചി മെട്രോയിൽ സംഭവം നടക്കുന്നത്. ” ബേൺ, സ്പ്ലാഷ്” എന്നീ വാക്കുകളാണ് ഇവർ മെട്രോയിൽ എഴുതിവെച്ചിരുന്നത്. തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ ഇവർ ഗ്രാഫിറ്റി ചെയ്തു. പ്രതികളെ കൊച്ചിയിൽ എത്തിക്കുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. വലിയ സെക്യൂരിറ്റി സംവിധാനങ്ങൾ ഉള്ള സ്ഥലങ്ങളിലേക്കാണ് പ്രതികൾ അതിക്രമിച്ചു കടക്കുന്നത് എന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം.
Comments