തിരുവനന്തപുരം: ചിറയൻകീഴ് സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രികരെ അസഭ്യം പറഞ്ഞ് ബസിൽ നിന്നും ഇറക്കിവിട്ട സംഭവത്തിൽ കെഎസ്ആർടിസി വനിതാ കണ്ടക്ടർക്കെതിരെ പരാതി. കൊല്ലം തലവൂർ സ്വദേശിയാണ് കണ്ടക്ടർക്കെതിരെ കെഎസ്ആർടിസിയ്‌ക്ക് പരാതി നൽകിയിരിക്കുന്നത്. പരാതി ലഭിക്കാത്തതിനാൽ കണ്ടക്ടർക്കെതിരെ നടപടി സ്വീകരിച്ചിട്ടില്ലെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പരാതി നൽകിയിരിക്കുന്നത്.
കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ ഐഎഎസിനാണ് പരാതി നൽകിയിരിക്കുന്നത്. നിയമ വിരുദ്ധമായി പ്രവർത്തിച്ച ജീവനക്കാരിയെ പിരിച്ചു വിടണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്. സംഭവത്തിൽ അടിയന്തിര ഇടപെടൽ നടത്തണമെന്നും പരാതിയിൽ ആവശ്യമുണ്ട്.
കഴിഞ്ഞ ദിവസമാണ് ആറ്റിങ്ങൽ ഡിപ്പോയിലെ കെഎസ്ആർടിസി കണ്ടക്ടർ യാത്രികരെ അസഭ്യം പറഞ്ഞ് ബസിൽ നിന്നും ഇറക്കിവിട്ടത്. ഉച്ചയ്‌ക്ക് ട്രിപ്പിനായി നിർത്തിയിട്ടിരുന്ന ബസിൽ യാത്രികർ കയറിയിരുന്നു. എന്നാൽ തനിക്ക് ഭക്ഷണം കഴിക്കണമെന്നും, എല്ലാവരും ബസിൽ നിന്നും ഇറങ്ങണമെന്നും കണ്ടക്ടർ പറയുകയായിരുന്നു. എന്നാൽ ബസിൽ നിന്നും ഇറങ്ങാൻ കഴിയില്ലെന്നും, നിങ്ങൾക്ക് ഭക്ഷണം കഴിക്കാമെന്നും വനിതാ യാത്രികർ മറുപടി നൽകി. ഇതാണ് കണ്ടക്ടറെ ചൊടിപ്പിച്ചത്. ഉടനെ യാത്രികരെ അസഭ്യം പറയാൻ ആരംഭിക്കുകയായിരുന്നു.
തൊഴിലുറപ്പ് പണിക്ക് പോകുന്നവർ കണ്ടവന്റെ കൂടെ കിടക്കാൻ പോകുകയാണെന്ന് ആയിരുന്നു കണ്ടക്ടറുടെ അധിക്ഷേപം. ഇത് ചോദ്യം ചെയ്ത യാത്രികരോട് പോയി കേസ് കൊടുക്കാനും കണ്ടക്ടർ പറഞ്ഞിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ കണ്ടക്ടർക്കെതിരെ വലിയ പ്രതിഷേധമായിരുന്നു ഉയർന്നുവന്നത്.
Comments