കാബൂൾ: അഫ്ഗാനിസ്ഥാനിൽ പാകിസ്താൻ കറൻസിയുടെ ഉപയോഗം നിരോധിച്ച് താലിബാൻ. ഒക്ടോബർ 1 മുതലാണ് അഫ്ഗാനിസ്ഥാനിൽ പാകിസ്താൻ രൂപയുടെ ഉപയോഗം താലിബാൻ നിരോധിച്ചത്.
അഫ്ഗാനിസ്ഥാനിൽ പാകിസ്താൻ രൂപയുടെ ഉപയോഗം നിരോധിച്ചതായി താലിബാന്റെ കള്ളപ്പണ നിരോധന വിഭാഗം ധനവിനിമയ അസോസിയേഷനെ അറിയിച്ചു. ഈ ഉത്തരവ് പ്രകാരം ധനക്കൈമാറ്റം, വാണിജ്യം, ധനവിനിമയം എന്നിവ ഉൾപ്പെടെ പാകിസ്താൻ രൂപ ഉപയോഗിച്ചുള്ള എല്ലാ സാമ്പത്തിക ക്രയവിക്രയങ്ങളും നിരോധിച്ചു.
അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾ അനുവദിക്കില്ലെന്ന് താലിബാൻ ഭരണകൂടം ധനവിനിമയ ഡീലർമാരെ അറിയിച്ചിട്ടുണ്ട്. ഇത് ലംഘിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ പറയുന്നു.
അഫ്ഗാനിസ്ഥാനിലെ ഒരു വിഭാഗം വ്യാപാരികൾ പതിവായി പാകിസ്താൻ രൂപ ഉപയോഗിച്ച് ഇടപാടുകൾ നടത്തുന്നത്, രാജ്യത്തിന്റെ സമ്പദ്ഘടനയെ ദോഷകരമായി ബാധിക്കുന്നതായി താലിബാൻ ചൂണ്ടിക്കാട്ടി. അതേസമയം, പാകിസ്താനും താലിബാനുമായി നിലനിൽക്കുന്ന അതിർത്തി പ്രശ്നങ്ങളുടെ തുടർച്ചയാണ് കറൻസി നിരോധനം എന്നാണ് റിപ്പോർട്ടുകൾ.
Comments