ബംഗളൂരു : നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിനെ അനുകൂലിച്ചുകൊണ്ടുള്ള പോസ്റ്ററുകളുമായി രാജ്യവിരുദ്ധർ. കർണാടകയിലെ ദക്ഷിണ കന്നഡയിലുള്ള ബന്ത്വാളിലാണ് സംഭവം. ആർഎസ്എസ് വിരുദ്ധ മുദ്രാവാക്യങ്ങളും പോസ്റ്ററുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിരോധിച്ചിട്ട് കാര്യമില്ലെന്നും തങ്ങൾ തിരിച്ചുവരുമെന്നുമാണ് നിരോധിത സംഘടനാ അനുഭാവികൾ എഴുതിവെച്ചിരിക്കുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
”സൂക്ഷിച്ചോ.. ഞങ്ങൾ തിരിച്ചവരും” എന്ന മുദ്രാവാക്യങ്ങൾ എഴുതിയ പോസ്റ്ററുകളാണ് പ്രദേശത്ത് പതിച്ചിരിക്കുന്നത്. സ്നേഹഗിരിക്ക് സമീപമുള്ള പിതലബെട്ടു ഗ്രാമത്തിനടുത്തുള്ള റോഡിലാണ് എഴുത്തുകൾ പ്രത്യക്ഷപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. കന്നഡയിൽ വലിയ അക്ഷരങ്ങളിൽ എഴുതിയ മുദ്രാവാക്യങ്ങൾ ആർഎസ്എസിനെ വിമർശിച്ചുകൊണ്ടുള്ളതാണ്. ഇത് ശ്രദ്ധയിൽ പെട്ട യുവാവാണ് പോലീസിനെ വിളിച്ച് വിവരം അറിയിച്ചത്.
സംഘടനയെ നിരോധിച്ചതിൽ അസംതൃപ്തരായ അനുഭാവികളാകാം ഇത് ചെയ്തത് എന്നാണ് പോലീസ് പറയുന്നത്. ഇവ പ്രത്യക്ഷപ്പെട്ടതോടെ പ്രദേശത്തെ ആളുകൾ പരിഭ്രാന്തിയിലാണെന്നും ക്രമസമാധാന നില തകരാൻ സാധ്യതയുണ്ടെന്നും പോലീസ് അറിയിച്ചു. സംഭവത്തിൽ വ്യാപക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിന് പിന്നാലെ സംസ്ഥാനത്തുടനീളം പിഎഫ്ഐ ഓഫീസുകൾ സീൽ ചെയ്യുകയും നിരവധി നേതാക്കളെ ദേശീയ അന്വേഷണ ഏജൻസിയും (എൻഐഎ) കർണാടക പോലീസും കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
Comments