ഡെറാഡൂൺ: ഉത്തരാഖണ്ഡിലുണ്ടായ ഹിമപാതത്തിൽ 10 മരണം. ദ്രൗപദി ദണ്ഡ മേഖലയിലാണ് പർവ്വതാരോഹക പരിശീലകർ അപകടത്തിൽപ്പെട്ടത്. നെഹ്രു മൗണ്ടനീറിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ളവരാണ് ഇവർ.11 പേരെ കാണാതായിട്ടുണ്ട്. ഇവർക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കി.ഇതുവരെ എട്ട് പേരെ രക്ഷപ്പെടുത്തി. ഇവരെ 13,000 അടി ഉയരത്തിലുള്ള സമീപത്തെ ഹെലിപാഡിലെത്തിച്ച് പിന്നീട് ഡെറാഡൂണിലെത്തിക്കും.
വ്യോമസേനയുടെ ഹെലികോപ്ടറുകൾ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നതായി ഉത്തരാഖണ്ഡ് പോലീസ് മേധാവി അശോക് കുമാർ വ്യക്തമാക്കി.രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാകാൻ വ്യോമസേനയ്‌ക്ക് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് നേരിട്ട് നിർദ്ദേശം നൽകുകയായിരുന്നു. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ വേദയിൽ പങ്കുചേരുന്നുവെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
ഇന്ന് രാവിലെ ഒമ്പതോടെയാണ് 16,000 അടി ഉയരത്തിലുണ്ടായ ഹിമപാതത്തിൽ പർവ്വതാരോഹക സംഘം പെട്ടത്.170 അംഗ സംഘത്തിലെ 29 ഓളം പേരാണ് ഹിമപാതത്തിൽ കുടുങ്ങിയത്. മേഖലയിൽ കനത്ത മഴയുണ്ടായിരുന്നു. ഇതാണ് ഹിമപാതത്തിന് കാരണമായതെന്നാണ് വിലയിരുത്തൽ.
ദേശീയ ദുരന്ത പ്രതികരണ സേന, സംസ്ഥാന ദുരന്ത പ്രതികരണ സേന, ഇൻഡോ- ടിബറ്റൻ ബോർഡർ പോലീസ് സംഘങ്ങളും രക്ഷാപ്രവർത്തനത്തിൽ സജീവമാണെന്ന് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി വ്യക്തമാക്കി.
Comments