ന്യൂഡൽഹി : മലിനീകരണ നിയന്ത്രണ സർട്ടിഫിക്കേറ്റ് ഇല്ലാത്ത വാഹനങ്ങളുടെ രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്യപ്പെടും. ഡൽഹി ഗതാഗത വകുപ്പാണ് വാഹന ഉടമകൾക്ക് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയത്. സർട്ടിഫിക്കേറ്റ് ഇല്ലാത്തവർ ഒരാഴ്ചയ്ക്കുള്ളിൽ ഇത് ലഭ്യമാക്കണം എന്നാണ് മുന്നറിയിപ്പ്.
മലിനീകരണ നിയന്ത്രണ സർട്ടിഫിക്കേറ്റ് ഇല്ലാത്ത 19 ലക്ഷത്തോളം വാഹനങ്ങളാണ് ഉള്ളത്. എന്നാൽ ഈ വാഹനങ്ങൾ റോഡിൽ ഇറങ്ങുന്നുണ്ടോ എന്ന് കണ്ടെത്തുന്നതിനുള്ള സാങ്കേതിക വിദ്യയില്ല. അതിനാൽ പരിശോധന നടത്താൻ എൻഫോഴ്സ്മെന്റ് ടീമുകളെ രൂപീകരിച്ചിരിക്കുകയാണ്. പിടിക്കപ്പെടുന്നവരും സർട്ടിഫിക്കേറ്റ് ഇല്ലാത്തവരും ഒരാഴ്ചക്കുള്ളിൽ സർഫിക്കേറ്റ് ലഭ്യമാക്കണം .ഇല്ലെങ്കിൽ വാഹന രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്യപ്പെടുമെന്ന് ഗതാഗത വകുപ്പ് അധികൃതർ പറഞ്ഞു.
കാർബൺ മോണോക്സൈഡ് , കാർബൺ ഡൈ ഓക്സൈഡ് തുടങ്ങിയവയുടെ തോതാണ് പരിശോധിക്കുന്നത്. ശേഷം പിയുസി സർട്ടിഫിക്കേറ്റുകൾ വാഹന ഉടമയ്ക്ക് കൈമാറും. 900 മലിനീകരണ പരിശോധനാ കേന്ദ്രങ്ങളാണ് ഇതിനായി ഡൽഹിയിൽ ഉള്ളത്. ഡഹിയിലെ ഗതാഗത വകുപ്പ് ചുമതലപ്പെടുത്തിയ കേന്ദ്രങ്ങളാണ് ഇവ. പെട്രോൾ പമ്പുകളിലും വർക്ക്ഷോപ്പുകളിലും ഇവ സ്ഥാപിച്ചിട്ടുണ്ട്. പെട്രോളും സിഎൻജിയും ഉപയോഗിക്കുന്ന ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെയും പരിശോധനഫീസ് 60 രൂപയാണ്. പെട്രോളിൽ ഒടുന്ന ഫോർ വീലറുകൾക്ക് 80 രൂപയും ഡീസലിലോടുന്നവയ്ക്ക് 100 രൂപയുമാണ് ഈടാക്കുന്നത്.
Comments