ചമോലി: പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് ബദരീനാഥിൽ വിജയദശമി ആഘോഷത്തിൽ പങ്കെടുത്തു. ഔലി സൈനിക ക്യാമ്പ് സദർശിച്ച അദ്ദേഹം ജവാന്മാരുമായി ആശയ വിനിമയം നടത്തി. തുടർന്ന് ചമോലിയിൽ സന്ദർശനം നടത്തിയ ശേഷം മുതിർന്ന സൈനിക ഉദ്യോഗസ്ഥരോടൊപ്പം ബദരി നാഥ് ക്ഷേത്രത്തിൽ ദർശനവും നടത്തി.
വിജയദശമിയുടെ മഹത്വവും ആയുധ പൂജയുടെ പ്രാധാന്യത്തെ കുറിച്ചുമുള്ള സന്ദേശവും അദ്ദേഹം സൈനികർക്ക് പകർന്ന് നൽകി. രാജ്യത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് ആവേശം പകരുന്ന നിരവധി ഉദാഹരണങ്ങൾ അദ്ദേഹം പറഞ്ഞു. തുടർന്ന് ആഘോഷത്തിന്റെ ഭാഗമായി സൈനികർ ഗാനങ്ങൾ ആലപിച്ചു.
സൈനിക ക്യാമ്പ് സന്ദർശന വേളയിൽ അദ്ദേഹം ആയുധ പൂജ നടത്തി. തുടർന്ന് രാജ്യത്തിന്റെ സുരക്ഷയും, സാമ്പത്തികമായ പുരോഗതി ഉറപ്പാക്കുന്നതിൽ സായുധ സേനയുടെയും, അർദ്ധസൈനിക സേനയുടെയും സംഭാവനകൾ വളരെ വലുതാണെന്ന സന്ദേശവും അദ്ദേഹം നൽകി. ജീവനുള്ളവയെയും, ഇല്ലാത്തവയെയും ആരാധിക്കുന്ന സംസ്കാരമാണ് ഭാരതത്തിന്റേത്. ആയുധങ്ങൾ സ്വയം പ്രതിരോധത്തിന് മാത്രമുള്ളതാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഗുൽവാൻ യുദ്ധത്തിൽ പങ്കെടുത്ത സൈനികരെ പ്രത്യേകം അഭിനന്ദിക്കുകയും, ലോകം ഒരു കുടുംബമാണെന്നാണ് ഭാരതം വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിനെതിരെ പുറത്തു നിന്ന് ആരെങ്കിലും ആക്രമിക്കാൻ ശ്രമിച്ചാൽ ശക്തമായി തിരിച്ചടിക്കും.
ഇന്ത്യയുടെ ഇത്തരത്തിലുള്ള ധീരമായ നിലപാട് കാരണം ലോക രാജ്യങ്ങൾ നമ്മെ അംഗീകരിക്കുകയും അന്താരാഷ്ട്ര തലത്തിലുള്ള വിഷയങ്ങളിൽ തീരുമാനമെടുക്കുന്നതിൽ ഇന്ത്യ ഇടം പിടിക്കുകയും ചെയ്തു. കൂടാതെ ആഗോള തലത്തിൽ ഇന്ത്യയെ ബഹുമാനത്തോടെയും പ്രതീക്ഷയോടു കൂടിയുമാണ് നോക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments