കൊല്ലം : വടക്കഞ്ചേരി അപടത്തിന് കാരണമായ ടൂറിസ്റ്റ് ബസിന്റെ ഡ്രൈവർ പിടിയിൽ. എറണാകുളം സ്വദേശി ജോമോൻ എന്ന ജോജോ പത്രോസാണ് പിടിയിലായത്. കൊല്ലം ചവറ പോലീസാണ് പ്രതിയെ പിടികൂടിയത്.
ബസ് അപകടത്തിൽ പെട്ടതിന് പിന്നാലെ ഇയാൾ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. അദ്ധ്യാപകനാണെന്ന് പറഞ്ഞാണ് ആശുപത്രിയിലെത്തിയത്. തുടർന്ന് ഇയാൾ ഒളിവിൽ പോകുകയായിരുന്നു. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതി ഇവിടെ എത്തിയിരുന്നതായി കണ്ടെത്തിയത്.
ജോമോൻ ഒരു കാറിൽ തിരുവനന്തപുരം ഭാഗത്തേക്ക് യാത്ര ചെയ്യുന്നു എന്ന വിവരം വടക്കഞ്ചേരി പോലീസിന് ലഭിച്ചിരുന്നു. ഈ വിവരം മറ്റ് പോലീസ് സ്‌റ്റേഷനുകളിലേക്ക് കൈമാറി. നീല സ്വിഫ്റ്റ് കാറിലാണ് ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചത്. എന്നാൽ ചവറ പോലീസ് ഇയാളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. പ്രതിയുടെ മൊബൈൽ ടവർ ലൊക്കേഷനാണ് അന്വേഷണത്തിൽ നിർണായകമായത്.
പ്രതിയെ ചവറ പോലീസ് സ്‌റ്റേഷനിലേക്ക് എത്തിച്ച് വിവരങ്ങൾ ശേഖരിച്ച ശേഷം വടക്കഞ്ചേരി പോലീസ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങി. ടൂറിസ്റ്റ് ബസിന്റെ അമിത വേഗമാണ് അപകടത്തിന് കാരണമായത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വേളാങ്കണ്ണിയിൽ നിന്ന് തിരിച്ചെത്തിയതിന് പിന്നാലെയാണ് ഇയാൾ ഊട്ടിക്ക് പുറപ്പെട്ടത്. വേഗത കുറച്ച് പോകാൻ വിദ്യാർത്ഥികളും അദ്ധ്യാപകരും ആവശ്യപ്പെട്ടെങ്കിലും ഡ്രൈവർ അത് വകവെച്ചില്ലെന്നാണ് റിപ്പോർട്ട്. പ്രതിയെ പോലീസ് ചോദ്യം ചെയ്യും.
Comments