ബംഗലൂരു: വയനാട് എം പി രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചാരണാർത്ഥം കർണാടകയിലെ മാണ്ഡ്യയിൽ സ്ഥാപിച്ച ഫ്ലക്സിൽ കോൺഗ്രസ് നേതാക്കൾക്കൊപ്പം സ്വാതന്ത്ര്യസമര സേനാനിയും ചരിത്രകാരനുമായ വിനായക് ദാമോദർ സവർക്കറും. രാഹുൽ ഗാന്ധിക്കും കർണാടക കോൺഗ്രസ് അദ്ധ്യക്ഷൻ ഡി കെ ശിവകുമാറിനും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യക്കും ഒപ്പമാണ് ഫ്ലക്സിൽ സവർക്കറുടെയും ചിത്രം ഉൾപ്പെടുത്തിയിരിക്കുന്നത്. കോൺഗ്രസ് ശാന്തി നഗർ എം എൽ എ അഹമ്മദ് ഹാരിസിന്റെ പേരും ഫ്ലക്സിലുണ്ട്.
നേരത്തേ, സെപ്റ്റംബർ 21ന് ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ആലുവയിൽ സ്ഥാപിച്ച ഫ്ലക്സിൽ വീര സവർക്കറുടെ ചിത്രം ഉൾപ്പെടുത്തിയത് ഇടതുപക്ഷം വൻ വിവാദമാക്കിയിരുന്നു. തുടർന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ഫ്ലക്സ് സ്ഥാപിച്ച പ്രാദേശിക നേതാവിനെതിരെ നടപടി സ്വീകരിച്ചിരുന്നു. ഫ്ലക്സ് എടുത്ത് മാറ്റുകയും ചെയ്തിരുന്നു.
അതേസമയം കർണാടകയിലെ ഭാരത് ജോഡോ യാത്രയുടെ ഫ്ലക്സിൽ വീരസവർക്കറെ ഉൾപ്പെടുത്തിയത് സാമൂഹിക മാദ്ധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴി വെച്ചിരിക്കുകയാണ്. കോൺഗ്രസിന് ഇന്ത്യയിലെ ഓരോ സംസ്ഥാനത്തും ഓരോ നിലപാടാണെന്ന് ചിലർ വിമർശിച്ചു. മാണ്ഡ്യയിലെ ഫ്ലക്സ് എടുത്ത് മാറ്റാൻ എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ തന്നെ നിയോഗിക്കണം എന്നാണ് ചിലരുടെ ട്രോൾ. കർണാടകയിലെ ഭാരത് ജോഡോ യാത്രയുടെ ഫ്ലക്സിൽ നിന്നും വീരസവർക്കറുടെ ചിത്രം എടുത്ത് മാറ്റാൻ ലീഗ് നേതാക്കൾക്ക് ധൈര്യമുണ്ടോ എന്നാണ് മറ്റുചിലരുടെ ചോദ്യം.
നാല് വോട്ടിന് വേണ്ടി കോൺഗ്രസ് വിവിധ സംസ്ഥാനങ്ങളിൽ ‘വർമ സാറിന്റെ‘ പ്രത്യശാസ്ത്രമാണ് പിന്തുടരുന്നത് എന്നും ചിലർ ട്രോൾ ഗ്രൂപ്പുകളിൽ കമന്റുകൾ രേഖപ്പെടുത്തുന്നുണ്ട്.
Comments